മസൂദ് പെസെഷ്കിയാൻ, സയീദ് ജലീലി
തെഹ്റാൻ: മുൻ പ്രസിഡൻറ് ഇബ്രാഹിം റെയിസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനിൽ വെള്ളിയാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്തു വന്നപ്പോൾ പരിഷ്കരണവാദിയായ മസൂദ് പെസെഷ്കിയാനും സയീദ് ജലീലിയും മുന്നേറുന്നതായി റിപ്പോർട്ട്.
12 ദശലക്ഷത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ മസൂദ് പെസെഷ്കിയാന് 5.3, സയീദ് ജലീലിക്ക് 4.8 ദശലക്ഷം എന്നിങ്ങനെ വോട്ടുകൾ ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഒരു വ്യക്തിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ലെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
പാർലമെൻററി സ്പീക്കറും തെഹ്റാൻ മുൻ മേയറും റെവല്യൂഷണറി ഗാർഡ് കമാൻഡറുമായിരുന്ന മുഹമ്മദ് ബഗർ ഗാലിബാഫ്, നയതന്ത്രജ്ഞനും സുരക്ഷാ കൗൺസിൽ അംഗവുമായിരുന്ന സഈദ് ജലീലി, പാർലമെൻറ് അംഗവും പുരോഗമനവാദിയും മുൻ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ വിശ്വസ്തനുമായ മസൂദ് പെസെഷ്‌കിയാൻ, മുൻ ആഭ്യന്തര, നീതിന്യായ മന്ത്രി മുസ്തഫ പൗർ മുഹമ്മദി എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 80 പേർ സമർപ്പിച്ച നാമനിർദേശ പട്ടികയിൽ നിന്ന് ആറ് പേരെയാണ് ഗാർഡിയൻ കൗൺസിൽ തിരഞ്ഞെടുത്തത്.
ഇവരിൽ രണ്ട് പേർ നേരത്തേ പിന്മാറിയിരുന്നു. തെഹ്‌റാൻ മേയർ അലിറേസ സകാനി, സർക്കാർ ഉദ്യോഗസ്ഥൻ അമീർ ഹുസൈൻ ഗാസിസാദെ ഹഷേമി എന്നിവരാണ് തിരഞ്ഞെടുപ്പിന് മുമ്പ് മത്സരരംഗത്ത് നിന്നും പിന്മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.