ബൈറൂത്: ഗസ്സയിൽ അതിക്രമം തുടരുന്നതിനിടെ ലബനാനിലും ഇസ്രായേൽ ആക്രമണം. ശനിയാഴ്ച ലബനാനിലെ പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ല- ഇസ്രായേൽ വെടിനിർത്തൽ കരാർ വന്നശേഷമുള്ള കനത്ത ആക്രമണമാണിത്. രണ്ടുപേർ കൊല്ലപ്പെട്ടതായും എട്ടുപേർക്ക് പരിക്കേറ്റതായും ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പുലർച്ച വടക്കൻ ഇസ്രായേലിലേക്ക് ലബനാനിൽനിന്ന് റോക്കറ്റാക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു നടപടി.
എന്നാൽ, റോക്കറ്റാക്രമണവുമായി ബന്ധമില്ലെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. നവംബറിലുണ്ടാക്കിയ വെടിനിർത്തൽ കരാർ ലംഘിക്കാൻ ഇസ്രായേൽ കാരണങ്ങൾ ഉണ്ടാക്കുകയാണെന്നും നിലവിലെ സാഹചര്യങ്ങൾ നേരിടാൻ രാജ്യത്തിന് പിന്നിൽ ഉറച്ചുനിൽക്കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കി.
ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. റോക്കറ്റ് ആക്രമണം സംബന്ധിച്ച വിശദാംശങ്ങൾ കണ്ടെത്താൻ വെടിനിർത്തൽ നിരീക്ഷണ സമിതിയോടും സൈന്യത്തോടും ജുഡീഷ്യൽ ഉദ്യോഗസ്ഥരോടും ലബനാൻ പാർലമെന്റ് സ്പീക്കർ നബിഹ് ബെറി അഭ്യർഥിച്ചു.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെയാണ് ഹിസ്ബുല്ലയും ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമായത്. കഴിഞ്ഞവർഷം നവംബറിലുണ്ടാക്കിയ വെടിനിർത്തൽ കരാറിനെതുടർന്നാണ് യുദ്ധത്തിന് അറുതിയായത്. സംഘർഷത്തിൽ 4,000ലധികം ലബനാൻകാരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.