വാഷിങ്ടൺ: ഇസ്രായേൽ സുരക്ഷയോടുള്ള യു.എസ് പ്രതിബദ്ധതയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് പ്രസിഡൻറ് ജോ ബൈഡൻ. ഫലസ്തീൻ പ്രശ്ന പരിഹാരത്തിന് ദ്വിരാഷ്ട്രം എന്ന ഉത്തരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിനൊപ്പം വാർത്ത സമ്മേളനത്തിലാണ് ബൈഡെൻറ പ്രതികരണം.
ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ബൈഡെൻറ പ്രതികരണം. ഇസ്രായേൽ പ്രസിഡൻറ് ബിന്യമിൻ നെതന്യാഹു വെടിനിർത്തൽ പ്രഖ്യാപനം പാലിക്കുമെന്നാണ് വിശ്വാസമെന്നും വെസ്റ്റ് ബാങ്കിന് യു.എസ് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പാലിക്കുന്നതിൽ നെതന്യാഹു തനിക്ക് നൽകിയ ഉറപ്പ് പാലിക്കുമെന്ന് വിശ്വസിക്കുന്നു.
വെടിനിർത്തൽ തുടരാൻ പ്രാർഥിക്കുന്നു. ഡെമോക്രാറ്റിക് അംഗങ്ങൾ ഫലസ്തീനെ പിന്തുണച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സ്വതന്ത്ര ജൂതരാഷ്ട്രമായി നിലനിൽക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും അതിന് അവരെ പിന്തുണക്കുമെന്നും ബൈഡൻ മറുപടി നൽകി. വെസ്റ്റ് ബാങ്കിലെ ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. അതേസമയം, ഹമാസ് തീവ്രവാദ സംഘമാണെന്നതിൽ അഭിപ്രായവ്യത്യാസമില്ല. ഗസ്സ നഗരത്തെ പുനർനിർമിക്കണം എന്ന വിഷയത്തിലും യു.എസിന് അഭിപ്രായവ്യത്യാസമില്ല.
ഇസ്രായേൽ പൗരൻമാരെപ്പോലെ തന്നെ നിരപരാധികളായ ഗസ്സ പൗരന്മാരുമുണ്ട്. അവരെയും ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും ബൈഡൻ പറഞ്ഞു. അതേസമയം, ഉത്തരകൊറിയയുമായുള്ള ദക്ഷിണ കൊറിയയുടെ നിലവിലുള്ള സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും ഇതിന് പരിഹാരം കാണുമെന്നും ഇരുവരും തമ്മിലുള്ള ചർച്ചക്ക് ശേഷം ബൈഡൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.