ജറൂസലം: ഇറാൻ വിരുദ്ധ നിലപാട് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ-ഇസ്രായേൽ പ്രധാനമന്ത്രി യെയ്ർ ലാപിഡ് സംയുക്തപ്രസ്താവന. ബൈഡന്റെ നാലുദിവസത്തെ പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച പടിഞ്ഞാറൻ ജറൂസലമിൽ വെച്ചാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. ഇറാന് ആണവായുധം ലഭിക്കാതിരിക്കാൻ അന്താരാഷ്ട്ര തലത്തിൽ സാധ്യമായ എല്ലാ ശക്തിയും ഉപയോഗിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലിനുള്ള യു.എസ് സൈനിക സഹായം തുടരുമെന്നും ഇതിൽ വ്യക്തമാക്കി. ലാപിഡ് ഇറാനെതിരെ ഭീഷണി സ്വരത്തിലാണ് പലപ്പോഴും സംസാരിച്ചത്.
എന്നാൽ, നയതന്ത്രം ഉപയോഗിച്ച് ഇറാൻ ആണവശക്തിയാകുന്നത് തടയാമെന്ന് കരുതുന്നതായി ബൈഡൻ പറഞ്ഞു. നേരത്തേ സ്വീകരണ യോഗത്തിൽ സംസാരിക്കവെ, അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുനേടിയ സമയമാണിതെന്ന് ബൈഡൻ പറഞ്ഞു.
സയണിസ്റ്റ് ആകാൻ ജൂതനാകണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്രമെന്ന പരിഹാര നിർദേശത്തിനുള്ള പിന്തുണ ബൈഡൻ ആവർത്തിച്ചു. ബൈഡൻ ഒരു 'മഹാനായ സയണിസ്റ്റ്' ആണെന്ന് ലാപിഡ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
വെള്ളിയാഴ്ച ഇസ്രായേൽ അധീന വെസ്റ്റ് ബാങ്കിൽ ബൈഡൻ എത്തും. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ അദ്ദേഹം കാണുന്നുണ്ട്. ബെത്ലഹേമിലാണ് ഈ കൂടിക്കാഴ്ച. പിന്നീട് ബൈഡൻ സൗദിയിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.