യുക്രെയ്ൻ ഭൂപ്രദേശങ്ങളെ റഷ്യയോട് കൂട്ടിച്ചേർത്ത നടപടിയെ അപലപിക്കാനായി ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ രഹസ്യബാലറ്റ് വേണമെന്ന റഷ്യൻ ആവശ്യത്തെ എതിർത്ത് ഇന്ത്യ. റഷ്യൻ നടപടിയെ അപലപിക്കാൻ അൽബേനിയ അവതരിപ്പിച്ച കരട് പ്രമേയത്തിൽ ഓപ്പൺ വോട്ടിങ് വേണമെന്നതിന് അനുകൂലമായി ഇന്ത്യ വോട്ട് രേഖപ്പെടുത്തി. രഹസ്യ ബാലറ്റ് വേണമെന്നായിരുന്നു റഷ്യയുടെ ആവശ്യം.
നാല് യുക്രെയ്ൻ മേഖലകൾ രാജ്യത്തോട് കൂട്ടിച്ചേർത്ത റഷ്യൻ നടപടിയെ അപലപിച്ചായിരുന്നു അൽബേനിയയുടെ പ്രമേയം. എന്നാൽ, പ്രമേയത്തിൽ രഹസ്യ ബാലറ്റ് ആവശ്യപ്പെട്ട് റഷ്യ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് വോട്ടെടുപ്പ് നടത്തിയത്.
ഇന്ത്യയുൾപ്പെടെ 107 രാജ്യങ്ങൾ ഓപ്പൺ വോട്ടിനെ അനുകൂലിച്ചപ്പോൾ 13 രാജ്യങ്ങൾ രഹസ്യവോട്ട് ആവശ്യപ്പെട്ടു. 39 രാജ്യങ്ങൾ വോട്ടിങ്ങിൽ നിന്ന് വിട്ടുനിന്നു.
കിഴക്കൻ, തെക്കൻ മേഖലകളിലായി യുക്രെയ്ന്റെ 18 ശതമാനം വരുന്ന നാലു പ്രദേശങ്ങളാണ് റഷ്യ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേർത്തത്. കിഴക്ക് ഡോണെറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകളും തെക്ക് സപോറിഷ്യ, ഖേഴ്സൺ എന്നിവയുമാണ് രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ച് പുടിൻ റഷ്യയുടേതാക്കി മാറ്റിയത്. വർഷങ്ങളായി റഷ്യൻ അനുകൂല വിമതർക്ക് മേൽക്കൈയുള്ള കിഴക്കൻ മേഖലയിൽപോലും റഷ്യക്ക് നിയന്ത്രണം കുറഞ്ഞുവരുന്നതിനിടെയാണ് തിരക്കിട്ട കൂട്ടിച്ചേർക്കൽ. ഇതിനു മുന്നോടിയായി ഹിതപരിശോധന എന്ന പേരിൽ ഈ മേഖലകളിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. 2014ൽ ക്രിമിയ കൂട്ടിച്ചേർത്തതിനു സമാനമായാണ് സുപ്രധാന പ്രവിശ്യകൾ റഷ്യ പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.