ഇസ്രായേലിന്‍റെ പൈശാചികതക്ക് പിന്തുണ; അമേരിക്കയിൽ പ്രസിഡന്‍റ് ബൈഡന്‍റെ ജനപ്രീതി ഇടിയുന്നു

വാഷിംഗ്ടൺ: ഇസ്രായേലിന്‍റെ പൈശാചികതക്ക് പൂർണ പിന്തുണ നൽകുന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജനപ്രീതി ഇടിയുന്നു. അറബ്-അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പുതിയ വോട്ടെടുപ്പിൽ ബൈഡന്‍റെ ജനപ്രീതിയിൽ 42 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു.എസിലെ അറബ് അമേരിക്കകാർക്കിടയിലാണ് സർവ്വേ നടത്തിയത്.

2020 ൽ 59 ശതമാനം അറബ്-അമേരിക്കൻ വോട്ടർമാരും ബൈഡനെയാണ് പിന്തുണച്ചിരുന്നത്. അതിൽനിന്നാണ് വലിയ ഇടിവ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. നിലവിൽ അറബ്-അമേരിക്കൻ വോട്ടർമാരിൽ 17 ശതമാനംപേർ മാത്രമാണ് 2024-ൽ ജോ ബൈഡന് വോട്ട് ചെയ്യുമെന്ന് പറയുന്നത്. ‘ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ കാലയളവിലെ ഏറ്റവും നാടകീയമായ ജനാഭിപ്രായങ്ങളിലെ മാറ്റമാണിത്’-അറബ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും പ്രസിഡന്റുമായ ജെയിംസ് സോഗ്ബി അമേരിക്കൻ ന്യൂസ് മാസികയായ ടൈമിനോട് പറഞ്ഞു.

നേരത്തേ കുട്ടികളും സ്ത്രീകളും അടങ്ങുന്ന നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേൽ കിരാത നടപടിക്കെതിരെ അമേരിക്കയിലെ അറബ്, മുസ്ലീം, ഫലസ്തീനിയൻ സംഘടന നേതാക്കൾ രംഗത്തുവന്നിരുന്നു. ഉപാധികളില്ലാതെ ഇസ്രായേലിനെ പിന്തുണക്കുന്ന യു.എസ് നിലപാടിനെതിരെയാണ് നേതാക്കൾ രംഗത്തെത്തിയത്. പ്രസിഡന്റെന്നെ രീതിയിൽ ജോ ബൈഡൻ എത്രയും പെട്ടെന്ന് സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തണമെന്ന് അവർ പറഞ്ഞു. വാഷിങ്ടൺ ഡി.സിയിൽ വാർത്താ സമ്മേളനം നടത്തിയാണ് അറബ്, മുസ്ലീം അമേരിക്കൻ നേതാക്കൾ അമേരിക്കൻ നിലപാടിനെതിരെ രംഗത്തുവന്നത്.

ഫലസ്തീനികളുടെ മാനവികത സംരക്ഷിക്കുന്നതിൽ പ്രസിഡന്റ് ജോ ബൈഡൻ പരാജയപ്പെട്ടതായി കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് ഡയറക്ടർ നിഹാദ് അവദും ആരോപിച്ചു. ഫലസ്തീനികൾ പതിറ്റാണ്ടുകളായി എല്ലാത്തരം അക്രമങ്ങൾക്കും വിവേചനങ്ങൾക്കും വംശീയ ഉന്മൂലനത്തിനും കീഴ്പ്പെടുകയാണ്. ഇസ്രായേലിന് വംശഹത്യ, യുദ്ധക്കുറ്റങ്ങൾ എന്നിവ ചെയ്യാൻ പച്ചക്കൊടി കാട്ടുക വഴി അമേരിക്കൻ പൗരന്മാർ എന്ന നിലയിൽ ബൈഡൻ തങ്ങളെയും ലോക സമൂഹത്തെയും പരാജയപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ ഉടൻ ആക്രമണം അവസാനിപ്പിക്കാൻ യു.എസ് ഇടപെടണമെന്ന് അമേരിക്കൻ-അറബ് വിവേചന വിരുദ്ധ സമിതിയിലെ ദേശീയ ഗവൺമെന്റ് കാര്യ ഡയറക്ടറും അഭിഭാഷകനുമായ ക്രിസ് ഹബിബി പറഞ്ഞു. നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ ഇസ്രായേലി നുണകൾ സത്യമാണെന്ന് വിശ്വസിക്കുകയും മതയുദ്ധത്തിന് ആഹ്വാനം ചെയ്യുകയും ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ സ്ഥലത്തിന്റെ നാശത്തിനായി പരസ്യമായി വാദിക്കുകയും ചെയ്യുകയാണെന്ന് ഫലസ്തീനിലെ അമേരിക്കൻ മുസ്‌ലിംസ് ഫോർ പാലസ്‌തീന്റെ അഡ്വക്കസി ഡയറക്‌ടറായ അയാഹ് സിയാദെ ആരോപിച്ചു.

Tags:    
News Summary - New Poll Reveals 'Dramatic Drop' in Arab-American Support for Biden over Gaza War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.