ജറൂസലം: മസ്ജിദുൽ അഖ്സയിൽ തുടങ്ങി ഗസ്സയിലേക്കു വ്യാപിപ്പിച്ച ഇസ്രായേലി ആക്രമണത്തിന് കാരണമായ ഫലസ്തീനിലെ ശൈഖ് ജർറാഹ് കുടിയൊഴിപ്പിക്കൽ കേസിൽ കബളിപ്പിക്കൽ വാഗ്ദാനവുമായി ഇസ്രായേൽ സുപ്രീം കോടതി. കുടിയൊഴിപ്പിക്കരുതെന്നാവശ്യപ്പെട്ട് മസ്ജിദുൽ അഖ്സക്ക് ഒരു കിലോമീറ്റർ പരിസരത്തെ ൈശഖ് ജർറാഹ് ഗ്രാമത്തിലുള്ള ഫലസ്തീനികൾ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് അപ്രതീക്ഷിത വാഗ്ദാനവുമായി കോടതി എത്തിയത്. ഒരു കുടിയേറ്റ കമ്പനിക്ക് അവകാശപ്പെട്ടതാണ് ഭൂമിയെന്ന് സമ്മതിച്ചാൽ അവർക്ക് വാടക നൽകി ഇവിടെ താമസം തുടരാമെന്നാണ് കോടതി നിർദേശം. ഇത് ഭൂമി നഷ്ടപ്പെടുത്തുന്നതിന് തുല്യമായതിനാൽ അംഗീകരിക്കാനാവില്ലെന്ന് ഫലസ്തീനികൾ വ്യക്തമാക്കി.
അടുത്തിടെ ശൈഖ് ജർറാഹ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഇസ്രായേൽ തകൃതിയാക്കിയത് കഴിഞ്ഞ റമദാനിലും അതുകഴിഞ്ഞുള്ള നാളുകളിലും സംഘർഷത്തിനും നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനും കാരണമായിരുന്നു.
വിലക്ഷണമായ കോടതി നിർദേശപ്രകാരം, ശൈഖ് ജർറാഹിലെ ഫലസ്തീനികൾ നിശ്ചിത വാടക നൽകിയാൽ ഇവിടെ തുടരാൻ അനുവദിക്കും. ഭൂമിയുടെ ഉടമസ്ഥത ജൂത കുടിയേറ്റ സംഘടനക്കാകും. തങ്ങൾ താമസിക്കുന്നത് മറ്റുള്ളവരുടെ ഭൂമി കൈയേറിയാണെന്ന് സമ്മതിക്കലാകുമെന്നതിനാൽ അംഗീകരിക്കില്ലെന്ന് ഫലസ്തീനികൾ വ്യക്തമാക്കി. ഇവരെ പുറത്താക്കാൻ കീഴ്ക്കോടതി അനുമതി നൽകിയിരുന്നു. 70 അംഗങ്ങളുള്ള നാലു കുടുംബങ്ങളാണ് അപ്പീലുമായി കോടതി കയറിയിരുന്നത്.
ഏറ്റവുെമാടുവിലെ ഗസ്സ ആക്രമണത്തോടെ ലോകം ഏറ്റെടുത്ത വിഷയമാണ് ശൈഖ് ജർറാഹ് കുടിയൊഴിപ്പിക്കൽ. ഇവിടെനിന്ന് ഫലസ്തീനികളെ പുറത്താക്കരുതെന്നും ഉത്തരവ് മറികടന്നാൽ യുദ്ധക്കുറ്റമായി പരിഗണിക്കുമെന്നും നേരത്തെ യു.എൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മറികടക്കാനാണ് പുതിയ 'അനുരഞ്ജന'വുമായി ഇസ്രായേൽ കോടതി തന്നെ രംഗത്തെത്തിയത്.
ശൈഖ് ജർറാഹ് ഉൾപെടുന്ന കിഴക്കൻ ജറൂസലം 1967ലെ ആക്രമണത്തിലാണ് ഇസ്രായേൽ കൈവശപ്പെടുത്തുന്നത്. തുടർന്ന് ഓരോ ഘട്ടത്തിലും ഫലസ്തീനികളെ കൂട്ടമായി കുടിയൊഴിപ്പിച്ച് ഭൂമി ഏറ്റെടുക്കൽ തുടരുകയാണ്. ശൈഖ് ജർറാഹ് ഏറ്റെടുത്ത് വലിയ നിർമാണ പദ്ധതികൾ ഇസ്രായേൽ ലക്ഷ്യമിടുന്നതായി വാർത്തകളുണ്ടായിരുന്നു.
30 വർഷത്തോളമായി ഈ വിഷയം ഇസ്രായേൽ കോടതി പരിഗണനയിലുണ്ട്. കുടിയേറ്റ ജൂത സംഘടന തങ്ങളുടെ ഭൂമിയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി കയറിയിരുന്നത്. 2003ൽ ഈ സംഘടന ശൈഖ് ജർറാഹിൽ ഭൂമി കൂട്ടമായി കൈവശപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.