ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമോ എന്ന ആകാംക്ഷയിൽ ഉറ്റുനോക്കുകയാണ് ലോകം. ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റിവ് പാർട്ടി വോട്ടെടുപ്പിന്റെ രണ്ടാം റൗണ്ടിലും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് മുന്നിലെത്തിയിരുന്നു. ഒന്നാം റൗണ്ടിൽ ലഭിച്ചതിനെക്കാൾ 13 വോട്ട് കൂടുതൽ നേടി 101 വോട്ടുകളുമായാണ് ഋഷി ഒന്നാം സ്ഥാനം നിലനിർത്തിയത്.
പ്രധാനമന്ത്രി സാധ്യത ആർക്കെന്ന സർവേകളിൽ മുന്നിലുള്ള വാണിജ്യ സഹമന്ത്രി പെനി മോർഡന്റ് 83 വോട്ടുകൾ നേടി രണ്ടാം സ്ഥാനം നിലനിർത്തി. ഒന്നാം ഘട്ട വോട്ടെടുപ്പിൽ ലഭിച്ചതിനെക്കാൾ 16 വോട്ട് കൂടുതൽ പെനി ഇത്തവണ നേടി. വിദേശകാര്യമന്ത്രി ലിസ് ട്രസ് 64 വോട്ടുമായി മൂന്നാമതെത്തി.
ആറ് സ്ഥാനാർഥികളിൽ ഏറ്റവും കുറവ് വോട്ടു നേടിയ (27) ഇന്ത്യൻ വംശജ സുവെല്ല ബ്രേവർമാൻ മത്സരരംഗത്തുനിന്ന് പുറത്തായി. ഇനി അഞ്ച് സ്ഥാനാർഥികൾ മാത്രമാണു ശേഷിക്കുന്നത്. അടുത്ത വ്യാഴാഴ്ചക്കകം പല ഘട്ട വോട്ടെടുപ്പുകൾ നടത്തി മത്സരം രണ്ട് സ്ഥാനാർഥികൾ തമ്മിലായി ചുരുക്കും.
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തീരുമാനിക്കാൻ കൺസർവേറ്റീവ് എം.പിമാർ തിങ്കളാഴ്ച നടത്തിയ ഏറ്റവും പുതിയ റൗണ്ട് വോട്ടിംഗിൽ മുൻ ധനമന്ത്രി ഋഷി സുനക് ലീഡ് വർദ്ധിപ്പിച്ചു. അവസാന രണ്ടിൽ എത്താനുള്ള മത്സരം ഇതോടെ മുറുകിയിരിക്കുകയാണ്. സുനകിന് 115 ടോറി നിയമസഭാംഗങ്ങളുടെ പിന്തുണ നേടി. 82 വോട്ടുകൾക്ക് പെനി മോർഡൗണ്ട്, 71ന് ലിസ് ട്രസ് എന്നിവരും തൊട്ടുപിന്നാലെയുണ്ട്. രണ്ട് സ്ഥാനാർത്ഥികൾ മാത്രം അവശേഷിക്കുന്നത് വരെ എം.പിമാർ വോട്ട് ചെയ്യുന്നത് തുടരും. വിജയിയെ പാർട്ടി അംഗങ്ങൾ തീരുമാനിക്കും.
'പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും പിളർപ്പുകളും തുറന്നുകാട്ടുന്ന ചർച്ചകൾ കൺസർവേറ്റീവ് പാർട്ടിയുടെ പ്രതിച്ഛായക്ക് വരുത്തുന്ന നാശത്തെക്കുറിച്ച് എം.പിമാർ ആശങ്കാകുലരാണെന്ന് പറയപ്പെടുന്നു' -പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. ജൂലൈ ഏഴിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. സെപ്റ്റംബർ അഞ്ചിന് തന്റെ പിൻഗാമിയെ പ്രഖ്യാപിക്കുന്നത് വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരും. അതേസമയം, തെരഞ്ഞെടുക്കപ്പെട്ടാൽ മാർഗരറ്റ് താച്ചറെപ്പോലെ സമ്പദ്‌വ്യവസ്ഥ മുന്നോട്ടുകൊണ്ടുപോകും എന്ന് ഋഷി സുനക് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.