കിയവ്: കിഴക്കൻ യുക്രെയ്നിലെ ലൈമാൻ നഗരം യുക്രെയ്ൻ തിരിച്ചുപിടിച്ചത് റഷ്യക്ക് കനത്ത തിരിച്ചടി. ഡോണെറ്റ്സ്ക് മേഖലയുടെ വടക്ക് ഭാഗത്തുള്ള പ്രവർത്തനങ്ങൾക്കായി റഷ്യ ലൈമാനെ ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്പോർട്ട് ഹബ്ബായി ഉപയോഗിച്ചിരുന്നു. തന്ത്രപ്രധാനമായ ലൈമാൻ നഗരത്തിൽ ആധിപത്യം നഷ്ടപ്പെട്ടത് റഷ്യക്ക് കനത്ത തിരിച്ചടിയാണെന്ന് ബ്രിട്ടീഷ് സൈനിക രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു. ലൈമാനിൽനിന്ന് റഷ്യൻ സേനയെ പൂർണമായി തുരത്തി യുക്രെയ്ൻ പതാക സ്ഥാപിച്ചതായും സൈന്യത്തിന് നന്ദി അറിയിക്കുന്നതായും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സമൂഹ മാധ്യമത്തിൽ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
5000 മുതൽ 5500 വരെ റഷ്യൻ സൈനികരെ യുക്രെയ്ൻ വളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മാസം വടക്കുകിഴക്കൻ ഖാർകിവ് മേഖലയിലുണ്ടായ തിരിച്ചടിക്ക് ശേഷം റഷ്യക്ക് യുക്രെയ്നിലുണ്ടായ കനത്ത നഷ്ടമാണ് ലൈമാന്റെ പതനം. സെപ്റ്റംബർ തുടക്കം മുതൽ ശക്തമായ തിരിച്ചടിയാണ് യുക്രെയ്ൻ നടത്തുന്നത്. അതിനിടെ ഏകപക്ഷീയമായി നാല് യുക്രെയ്ൻ പ്രദേശങ്ങൾ കൂട്ടിച്ചേർത്തതിന് നിയമസാധുതയുണ്ടെന്ന് റഷ്യൻ ഭരണഘടന കോടതി വ്യക്തമാക്കി. നടപടി അംഗീകരിക്കില്ലെന്നാണ് യുക്രെയ്നും യൂറോപ്യൻ യൂനിയനും നാറ്റോയും വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.