കിയവ്: റഷ്യ-യുക്രെയ്ൻ നയതന്ത്ര പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ, യുക്രെയ്നിലെ സൈനിക ഫാക്ടറിയിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. യുക്രെയ്ൻ നാഷനൽ ഗാർഡ് സൈനികനാണ് തന്റെ സർവിസ് തോക്കുകൊണ്ട് വെടിയുതിർത്തത്. സംഭവത്തിനുശേഷം ഫാക്ടറിയിൽനിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് പിടികൂടി. പ്രകോപനം എന്തെന്ന് വ്യക്തമായിട്ടില്ല.
തലസ്ഥാനമായ കിയവിൽനിന്ന് 400 കി.മീ. അകലെയുള്ള ദ്നിപ്രോയിലെ പിവ്ദെൻമാഷ് മിസൈൽ ഫാക്ടറിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കാവലിനുള്ള ഷിഫ്റ്റ് മാറുന്ന സമയത്താണ് യന്ത്രത്തോക്കുപയോഗിച്ച് 21 കാരനായ സൈനികൻ തലങ്ങുംവിലങ്ങും വെടിയുതിർത്തത്. പത്തുപേരെ വെടിവെച്ചുവീഴ്ത്തിയതിന് പിന്നാലെ ഇയാൾ തോക്കുമായി രക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് നഗരത്തിൽനിന്ന് ഇയാളെ പിടികൂടിയത്.
യുക്രെയ്ൻ സൈന്യത്തിന്റെ ചരിത്രത്തിലെ അതിനിർണായകമായ സന്ധിയിലൊന്നിലാണ് ഈ ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്.
അധിനിവേശ ഭീഷണിയുമായി റഷ്യൻസൈന്യം യുക്രെയ്ൻ അതിർത്തിയിൽ പടയൊരുക്കം നടത്തുകയും നാറ്റോ സഖ്യസേന ബദൽനീക്കങ്ങൾ ശക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഏതു നിമിഷവും സംഘർഷം ആരംഭിക്കാമെന്ന ഭീഷണി നിലനിൽക്കുന്നതിനിടെയാണ് സൈനിക ഫാക്ടറിയിൽ സൈനികൻതന്നെ കൂട്ടക്കൊല നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.