വാഷിങ്ടൺ: ചെങ്കടലിലെയും ഏദൻ ഉൾക്കടലിലെയും കപ്പലുകളിൽ അടുത്തിടെ നടത്തിയ ആക്രമണത്തിന് മറുപടിയായി യു.എസും ബ്രിട്ടനും ശനിയാഴ്ച യമനിലെ 18 ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. മിസൈലുകൾ, ലോഞ്ചറുകൾ, റോക്കറ്റുകൾ, ഡ്രോണുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജനുവരി 12ന് ശേഷം ഇത് നാലാം തവണയാണ് യു.എസും ബ്രിട്ടീഷ് സൈന്യവും ഹൂതികൾക്കെതിരെ സംയുക്ത ഓപ്പറേഷൻ നടത്തുന്നത്. എന്നാൽ ഹൂതികളുടെ ലക്ഷ്യങ്ങൾ തകർക്കാൻ അമേരിക്ക മിക്കവാറും എല്ലാ ദിവസവും ആക്രമണം നടത്തുന്നുണ്ട്. നിലവിൽ ചെങ്കടലിലുള്ള യു.എസ്.എസ് ഡ്വൈറ്റ് ഡി ഐസൻഹോവർ വിമാനവാഹിനിക്കപ്പലിൽ നിന്നാണ് ആക്രമണം നടത്തിയതെന്ന് യു.എസ്. അധികൃതർ അറിയിച്ചു.
ലോകത്തിലെ ഏറ്റവും നിർണായകമായ ജലപാതകളിലൊന്നിൽ ജീവൻ സംരക്ഷിക്കുന്നതിനും വാണിജ്യത്തിന്റെ സ്വതന്ത്ര ഒഴുക്കിനും വേണ്ടി ആവശ്യമായ നടപടി സ്വീകരിക്കാൻ അമേരിക്ക മടിക്കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. നിയമവിരുദ്ധമായ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഹൂതികളോട് വ്യക്തമാക്കിയത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, യുഎസ്-ബ്രിട്ടീഷ് ആക്രമണത്തെ ഹൂതികൾ അപലപിക്കുകയും തങ്ങളുടെ സൈനിക പ്രവർത്തനം തുടരുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.