ലണ്ടൻ: ഡോക്ടർമാർ കുറിച്ചു കൊടുത്ത അദ്ഭുത മരുന്ന് വഴി അർബുദം പൂർണമായി ഭേദമായെന്ന് അവകാശപ്പെട്ട് വെയിൽസിൽ നിന്നുള്ള 42കാരി. ഡോസ്റ്റർലിമാബ് എന്ന പേരിലുള്ള ഈ മരുന്ന് കഴിച്ചതു വഴി മൂന്നാംസ്റ്റേജിലുള്ള കാൻസർ ആറുമാസം കൊണ്ട് പൂർണമായും ഭേദമായി എന്നാണ് കാരി ഡൗണി പറയുന്നത്.
ഒരു വർഷം മുമ്പാണ് കാരിക്ക് അർബുദം സ്ഥിരീകരിച്ചത്. ആറുമാസം മുമ്പാണ് ഡോക്ടർമാർ ഡോസ്റ്റർലിമാബ് നൽകിത്തുടങ്ങിയത്. സ്വാൻസിയയിലെ സിംഗ്ൾടൺ ആശുപത്രിയിലായിരുന്നു ചികിത്സ. മെഡിസിൻ എടുക്കുമ്പോൾ കടുത്ത ക്ഷീണമുണ്ടാകുമെന്നും എന്നാൽ കീമോതെറപ്പിയെ അപേക്ഷിച്ച് കുറവാണെന്നും കാരി ഡൗണി പറയുന്നു. മരുന്ന് കഴിക്കുന്നതനുസരിച്ച് ട്യൂമർ ചുരുങ്ങിത്തുടങ്ങി. മരുന്നിന്റെ കോഴ്സ് പൂർത്തിയായപ്പോൾ രോഗം പൂർണമായും ഭേദമായി.
ആറുമാസം കഴിഞ്ഞ് സ്കാൻ ചെയ്തപ്പോൾ അർബുദം പൂർണമായി ഭേദമായി എന്നു കണ്ടെത്തുകയായിരുന്നു. വൻകുടലിനെ ബാധിക്കുന്ന പ്രത്യേക തരം കാൻസറിനെതിരെയാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മരുന്ന് ഉപയോഗിക്കുന്നതോടെ ശസ്‍ത്രക്രിയയും കീമോ തെറപ്പിയും റേഡിയോ തെറപ്പിയും ഇല്ലാതെ അർബുദം ഭേദപ്പെടുത്താൻ സാധിക്കുമത്രെ.
ക്ലിനിക്കൽ ട്രയലിനിടെ തന്നെ മരുന്ന് അദ്ഭുതകരമായ ഫലമാണ് തന്നതെന്നും റിപ്പോർട്ടുണ്ട്. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന മരുന്ന് ക്യാൻസറിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. സിംഗിൾ മദർ ആയ കാരിക്ക് 17 വയസുള്ള മകനുണ്ട്. അസുഖം ഭേദമായതിനാൽ ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.