ലണ്ടൻ: യുക്രെയ്ൻ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ സൈനികവിന്യാസം ശക്തമാക്കാനൊരുങ്ങി യു.കെയും. കിഴക്കൻ യുറോപ്പിലെ സൈനികരുടെ എണ്ണം ഇരട്ടിയാക്കാനാണ് യു.കെയുടെ പദ്ധതി. ഇത് റഷ്യക്ക് മേലുള്ള സമ്മർദ്ദം ശക്തമാക്കുമെന്നാണ് ബോറിസ് ജോൺസൺ സർക്കാറിന്റെ വിലയിരുത്തൽ.
സൈനികവിന്യാസം ക്രെംലിന് കൃത്യമായ സന്ദേശം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം, പ്രശ്നം പരിഹരിക്കാൻ യു.കെയുടെ പ്രതിരോധ, വിദേശകാര്യസെക്രട്ടറിമാർ റഷ്യയുമായി ചർച്ച നടത്തും. വരും ദിവസങ്ങളിൽ ബോറിസ് ജോൺസൺ റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
കിഴക്കൻ യുറോപ്പിൽ ബോറിസ് ജോൺസൺ ഈയാഴ്ച സന്ദർശനം നടത്തുന്നുണ്ട്. യുക്രെയ്ൻ വിഷയത്തിൽ റഷ്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്നാണ് യു.കെയുടെ നിലപാട്. സൈനികരോട് അടുത്തയാഴ്ച യുറോപ്പിലേക്ക് പോകാൻ തയാറായിരിക്കണമെന്ന് ബോറിസ് ജോൺ ആവശ്യപ്പെട്ടുവെന്നാണ് വിവരം. കര, നാവിക, വ്യോമ മാർഗങ്ങളിലൂടെ നാറ്റോ സഖ്യത്തിന് പിന്തുണ നൽകാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. നേരത്തെ യു.എസും യുറോപ്പിലെ സൈനിക വിന്യാസം ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. യുക്രെയ്ൻ അതിർത്തിയിൽ ഒരു ലക്ഷത്തോളം സൈനികരെ റഷ്യ വിന്യസിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.