ജനീവ: ഇസ്രായേൽ തടവറകളിൽ ഫലസ്തീനികൾക്ക് നേരിടേണ്ടി വരുന്നത് അതിക്രൂര പീഡനങ്ങളെന്ന് യു.എൻ. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം വൻതോതിൽ ഫലസ്തീനികളെ ഇസ്രായേൽ പിടികൂടിയിരുന്നു. ഇവർക്ക് വലിയ ക്രൂരതകൾ നേരിടേണ്ടി വരുന്നുവെന്നാണ് യു.എൻ റിപ്പോർട്ട് പറയുന്നു. വെള്ളത്തിൽ മുക്കുക, ഉറക്കം തടസപ്പെടുത്തുക, ഇലക്ട്രിക് ഷോക്ക്, നായയെ കൊണ്ട് കടിപ്പിക്കുക തുടങ്ങി പല രീതിയിലും ഇസ്രായേൽ സൈന്യം ഫലസ്തീനികളെ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്നാണ് യു.എൻ റിപ്പോർട്ടിൽ പറയുന്നത്.
9400ഓളം ഫലസ്തീനികളെയാണ് ഇസ്രായേൽ തടവിലാക്കിയിരിക്കുന്നത്. ജൂൺ അവസാനം വരെയുള്ള കണക്കുകളാണിതെന്നും യു.എൻ പറയുന്നു. ഒരു നിയമസഹായവും ലഭ്യമാക്കാതെയാണ് ഇസ്രായേൽ ഇവരെ തടവിലിട്ടിരിക്കുന്നതെന്നും യു.എൻ അവരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
തടവുകാരിൽ പുരുഷൻമാരും സ്ത്രീകളും കുട്ടികളും മാധ്യമപ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരുമെല്ലാം ഉണ്ട്. ഇവരുടെയെല്ലാം ഏകപക്ഷീയമായ തടങ്കൽ ആശങ്കകൾ ഉയർത്തുകയാണെന്നും യു.എൻ പറയുന്നു.
തന്റെ ഓഫീസിൽ ശേഖരിച്ച തെളിവുകൾ പ്രകാരം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനം ഇസ്രായേൽ നടത്തുകയാണെന്ന് മനസിലായിട്ടുണ്ടെന്ന് യു.എൻ മനുഷ്യാവകാശ ഏജൻസി തലവൻ വോക്കർ ടർക് പറഞ്ഞു.
അതേസമയം, റിപ്പോർട്ടലിലെ കണ്ടെത്തലുകൾ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരായ കേസിൽ തെളിവാകും. നേരത്തെ ഐ.സി.സി ചീഫ് പ്രോസിക്യൂട്ടർ ഹമാസ് നേതാക്കൾക്കെതിരെയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.