വാഷിങ്ടൺ: ഗസ്സയിൽ അധിനിവേശ സേനയുടെ കണ്ണിൽ ചോരയില്ലാത്ത ആക്രമണം പത്ത് മാസം കഴിഞ്ഞതോടെ, ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യു.എസും ഖത്തറും ഈജിപ്തും രംഗത്ത്. വെടിനിർത്തൽ കരാറിനും ബന്ദി മോചനത്തിനും സമയം പാഴാക്കാനില്ലെന്നും വൈകുന്നതിൽ ന്യായീകരണമില്ലെന്നും മൂന്ന് രാജ്യങ്ങളും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ചർച്ചകൾ ആഗസ്റ്റ് 15ന് ദോഹയിലോ കൈറോയിലോ നടത്താം.
മാസങ്ങളായി ഗസ്സയിലെ ജനങ്ങളും ബന്ദികളും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തരമായി ആശ്വാസം നൽകേണ്ട സമയമായി. കരാറിന്റെ രൂപരേഖ തയാറായിട്ടുണ്ട്. നടപ്പാക്കുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്. ശേഷിക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് ഇരു വിഭാഗവും യോജിക്കുന്ന അന്തിമ നിർദേശം അവതരിപ്പിക്കാൻ മധ്യസ്ഥർ തയാറാണെന്നും പ്രസ്താവനയിൽ മൂന്ന് രാജ്യങ്ങളുടെയും തലവന്മാർ കൂട്ടിച്ചേർത്തു. വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ഇസ്രായേൽ തയാറാണെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. കരാറിന്റെ വിശദാംശങ്ങൾ അന്തിമമാക്കുകയും നടപ്പാക്കുകയുമാണ് ചർച്ചയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയെ കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല.
അതേസമയം, ബന്ദികളുടെ കൈമാറ്റം സംബന്ധിച്ച് ഹമാസും ഇസ്രായേലും തമ്മിൽ ഭിന്നത നിലനിൽക്കുന്നതിനാൽ വെടിനിർത്തൽ കരാറിൽ അടുത്ത ആഴ്ച ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എങ്കിലും കരാർ യഥാർഥ്യമാക്കാൻ ഇരു വിഭാഗവും തമ്മിൽ ചർച്ചകൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാനെ പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചല്ല പ്രസ്താവനയിറക്കിയത്. എന്നാൽ, മേഖലയിൽ കൂടുതൽ ആക്രമണങ്ങളുണ്ടാകുന്നത് വെടിനിർത്തൽ കരാർ സാധ്യത ഇല്ലാതാക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.