വാഷിങ്ടൺ: ഗസ്സയിൽ അഭയാർഥികൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് യു.എസ്. ഇസ്രായേലിനെതിരെ വിവിധ ലോകരാജ്യങ്ങളും യുറോപ്യൻ യൂണിയനും കടുത്ത വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് യു.എസിന്റേയും പ്രതികരണം. ഗസ്സയിലെ സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ഇസ്രായേലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം, ഇസ്രായേൽ ആക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് യുറോപ്യൻ യൂണിയും ബ്രിട്ടൻ, തുർക്കിയയും അറബ് രാജ്യങ്ങളും രംഗത്തെത്തി. ഗസ്സയിൽ നിന്നും വരുന്ന ചിത്രങ്ങൾ ഞെട്ടലുണ്ടാക്കുന്നുവെന്നായിരുന്നു യുറോപ്യൻ യൂണിയന്റെ പ്രതികരണം. ബ്രിട്ടനും സമാനമായ പ്രതികരണമാണ് നടത്തിയത്. ഇസ്രായേലിന്റെ ആക്രമണത്തിൽ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രതികരിച്ചിട്ടുണ്ട്.
ഇസ്രായേലിന് നൽകുന്ന സൈനിക പിന്തുണയിൽ യു.എസിന് പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. മനുഷ്യാവകാശ സംഘടനകൾ ഉൾപ്പടെ അതിരൂക്ഷ ഭാഷയിലാണ് യു.എസിനെ വിമർശിച്ചത്. ഇസ്രായേലിന് 3.5 ബില്യൺ ഡോളറിന്റെ സഹായം നൽകുമെന്ന് യു.എസ് പ്രഖ്യാപിച്ചതിന് പിന്നാലെ ഗസ്സയിലെ സ്കൂളിൽ ആക്രമണമുണ്ടായത്.
നേരത്തെ ഹമാസ് സ്കൂളുകൾ താവളമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ, ആക്രമണം നടത്തുമ്പോൾ സിവിലയൻമാരുടെ മരണം ഇസ്രായേൽ പരമാവധി ഒഴിവാക്കണമെന്നുമായിരുന്നു യു.എസിന്റെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.