അയൽവാസികളുടെ ആകസ്മിക മരണത്തിൻെറ ഞെട്ടലിൽ പ്രവാസ ലോകം
text_fieldsഅപകടം സംഭവിച്ച ഹാജിയാത്തിലെ ഗാരേജ്
മനാമ: ഒരേനാട്ടുകാരും അയൽവാസികളുമായ രണ്ടു പേരുടെ ആകസ്മിക മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ബഹ്റൈനിലെ പ്രവാസ ലോകവും സുഹൃത്തുക്കളും. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശികളും അടുത്ത സുഹൃത്തുക്കളുമായ അഞ്ചു പേരാണ് ഗാരേജിനുള്ളിലെ താമസസ്ഥലത്ത് അപകടത്തിൽപെട്ടത്. വാഹനത്തിൽനിന്നുള്ള കാർബൺ മോണോക്സൈഡാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജ് നടത്തുന്നവരാണ് പ്രണവും ശ്രീജിത്തും ജിൽസുവും. ഒറ്റ ഷട്ടറിനുള്ളിലാണ് ഗാരേജും താമസസ്ഥലവും ഉള്ളത്. വെള്ളിയാഴ്ച അവധിയായതുകൊണ്ട് ഇവരുടെ അടുത്ത് എത്തിയതാണ് സുഹൃത്തുക്കളായ രജീബും സുശാന്തും. രാത്രിയിൽ മറ്റുള്ളവർ കിടക്കാൻ പോയപ്പോൾ ജിൽസു ഗാരേജിൽ നിർത്തിയിട്ട വാഹനത്തിനകത്ത് ഫോണിൽ സംസാരിക്കുകയായിരുന്നു. ഇൗ സമയം, എ.സി ഇടാൻ വാഹനം സ്റ്റാർട്ട് ചെയ്തിരുന്നതായി പറയുന്നു.
വാഹനത്തിൽനിന്ന് പുറന്തള്ളിയ കാർബൺ മോണോക്സൈഡ് നിശ്ശബ്ദ കൊലയാളി ആവുകയായിരുന്നു എന്നാണ് സൂചന. ഉറക്കത്തിൽ രണ്ടുപേരുടെ ജീവനപഹരിച്ച് ആ വിഷവാതകം പരന്നു. മൂന്നുപേർ അബോധാവസ്ഥയിലായി. ശനിയാഴ്ച രാവിലെ ഗാരേജ് തുറക്കാത്തതിനെത്തുടർന്ന് സമീപത്തെ വർക്ക്ഷോപ്പുകളിൽ ജോലി ചെയ്യുന്നവർ ജനാലയിലൂടെ നോക്കിയപ്പോഴാണ് നാലുപേർ മുറിയിൽ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി ഷട്ടർ തുറന്നാണ് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചത്. വാഹനത്തിൽ ഇരിക്കുന്ന നിലയിലാണ് ജിൽസു ഉണ്ടായിരുന്നത്. പ്രാഥമിക ചികിത്സക്കുശേഷം ശ്രീജിത്തിനെയും പ്രണവിനെയും ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു. വെൽഡിങ് ജോലിക്കാരനായ സുശാന്ത് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലാണ്.
ഇദ്ദേഹവും അപകടനില തരണം ചെയ്തിട്ടുണ്ട്. മരിച്ച രജീബ് അൽബയിൽ സ്ക്രീൻ പ്രിൻറിങ് ജോലി ചെയ്യുകയായിരുന്നു. രജീബിൻെറയും ജിൽസുവിൻെറയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപ ടികൾ പുരോഗമിക്കുകയാണ്. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ശ്രീജിത്ത് ഒഞ്ചിയം, നൗഷാദ് പൂനൂര്, അൻവർ ശൂരനാട്, നാസർ മഞ്ചേരി തുടങ്ങിയവർ ഇക്കാര്യത്തിനായി ശ്രമിക്കുന്നുണ്ട്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത പ്രണവിനെയും ശ്രീജിത്തിനെയും സാമൂഹിക പ്രവർത്തകർ സന്ദർശിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.