‘മക്കളുവളർത്തി’യെ കൃഷ്ണമണിപോലെ കാത്ത പരപ്പിയമ്മ ദേശീയാംഗീകാരം ഏറ്റുവാങ്ങി
text_fieldsഡൽഹിയിൽ നടന്ന ചടങ്ങിൽ പരപ്പി രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് അംഗീകാരം ഏറ്റുവാങ്ങിയപ്പോൾ
തിരുവനന്തപുരം: ജില്ലയിലെ വിതുര മണിതൂക്കി ഗിരിവർഗ കോളനിയിലെ പരപ്പിയമ്മ ഇന്ത്യ ഗവൺമെൻറിന്റെ പ്രൊട്ടക്ഷൻ ഓഫ് പ്ലാൻറ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി ഏർപ്പെടുത്തിയ പ്ലാൻറ് ജീനോം സേവിയർ ഫാർമേഴ്സ് റെക്കിഷൻ അവാർഡ് ഏറ്റുവാങ്ങി.
’മക്കളുവളർത്തി’ എന്ന അപൂർവയിനം പൈനാപ്പിൾ 30 വർഷമായി സംരക്ഷിച്ചു വളർത്തിയതിനാണ് അവാർഡ്. 1.50 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അംഗീകാരം. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ പരപ്പി അംഗീകാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങി.
സഹോദരഭാര്യ സമ്മാനമായി നൽകിയ പൈനാപ്പിൾ തൈയാണ് പരമ്പരാഗത കർഷകയായ പരപ്പി ഇത്രയുംനാൾ സംരക്ഷിച്ചു വളർത്തിയത്. ഈ പൈനാപ്പിളിന് ചുവടുഭാഗത്ത് വൃത്താകാരത്തിൽ അടുക്കിവെച്ചിരിക്കുന്ന നാലോ അഞ്ചോ ചക്കകളുണ്ടാകും. അതിന് മുകളിലായി നീണ്ടുകൂർത്ത അഗ്രവുമായി അമ്മച്ചക്കയുമുണ്ടാകും.
തലയിൽ കൂമ്പിന് പകരം കുന്തംപോലെ തള്ളിനിൽക്കുന്ന അറ്റമുള്ളതുകൊണ്ട് കൂന്താണി എന്ന വിളിപ്പേരുമുണ്ടായി. മന്ത്രി പി. പ്രസാദിന്റെ പ്രത്യേക നിർദേശത്തെതുടർന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫിസ്, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിലാണ് അപേക്ഷ സമർപ്പിച്ചത്.
കൃഷിമന്ത്രി ഔദ്യോഗിക വസതിയിലേക്ക് താമസം മാറുന്ന ദിവസം പരപ്പിയും കുടുംബവും കൃഷിമന്ത്രിക്ക് സമ്മാനിച്ച പ്രത്യേകയിനം പൈനാപ്പിൾ ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് ദേശീയ അവാർഡിന് അപേക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചത്.
കൂടുതൽ വിവരങ്ങൾക്ക് വനം വകുപ്പിൽ ഫോറസ്റ്ററായ മകൻ ഗംഗാധരൻ കാണിയുമായി ബന്ധപ്പെടാം. ഫോൺ: 8547602981, 9497426352
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.