രോഗബാധയിൽ ഏക്കർ കണക്കിന് കൃഷി നശിച്ചു; കരിഞ്ഞുതീർന്ന് കൊക്കോ പലയിടത്തും വിൽപന നടക്കുന്നില്ല
text_fieldsരോഗംമൂലം മരത്തില്‍ നശിച്ചുകിടക്കുന്ന കൊക്കോ കായ
അടിമാലി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊക്കോ ഉൽപാദിപ്പിക്കുന്ന ഇടുക്കിയില്‍ കൃഷിക്ക് ഭീഷണിയായി രോഗബാധ. നിരവധി ഏക്കർ സ്ഥലത്തെ കൊക്കോ കൃഷി നശിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉൽപാദനം 40ശതമാനമെങ്കിലും കുറഞ്ഞതായാണ് കണക്ക്. പരിപ്പിെൻറ ഗുണനിലവാരം കുറഞ്ഞതോടെ വില കുത്തനെ ഇടിഞ്ഞു. കൊക്കോ എടുക്കാനും ആളില്ലാതായതോടെ കര്‍ഷകര്‍ ദുരിതത്തിലാണ്.
കാലാവസ്ഥ വ്യതിയാനമാണ് തിരിച്ചടിയായതെന്നാണ് കര്‍ഷകര്‍ പറയുന്നത്. അടിമാലി, മാങ്കുളം, വാത്തികുടി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, കഞ്ഞികുഴി പഞ്ചായത്തുകളിലാണ് മുഖ്യമായി കൊക്കോ കൃഷിയുള്ളത്. വിലത്തകര്‍ച്ചയിലും മഹാളിരോഗത്തിലും കൃഷി ഞെരുക്കത്തിലായപ്പോള്‍ കര്‍ഷകരുടെ സ്വപ്നങ്ങളാണ് തകർന്നത്.
ജില്ലയിൽ 7550 ഹെക്ടര്‍ സ്ഥലത്താണ് കൊക്കോ കൃഷിയുള്ളത്. ഇത്തവണ പൂവിരിഞ്ഞ് കിളിര്‍ത്ത കായകളെല്ലാം മരത്തില്‍ തന്നെ കരിഞ്ഞുപോയി. വര്‍ഷത്തില്‍ ഏഴ് മുതല്‍ ഒമ്പതുമാസം വരെ തുടര്‍ച്ചയായി വിളവ് ലഭിക്കുന്ന കൃഷിയാണ് കൊക്കോ. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് കൂടുതല്‍ വിളവ്. ഒരുമരത്തില്‍ സാധാരണ 100 മുതല്‍ 200കായ വരെ പിടിക്കാറുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം വര്‍ഷത്തില്‍ 20 മുതല്‍ 25 ശതമാനംവരെ വിളവ് നഷ്ടമാകാറുണ്ടെങ്കിലും ഈ വര്‍ഷം അതിനും അപ്പുറമാണ്. മറ്റ് രാജ്യങ്ങളില്‍ കൊക്കോ ഉൽപാദനമുണ്ടെങ്കിലും ജൈവകൃഷിയില്‍ ഉയര്‍ന്ന ഗുണമേന്മയാണ് ഇടുക്കിയിലേതിന്. മറ്റ് കൃഷിക്കൊപ്പം ഇടവിളയായിട്ടാണ് ജില്ലയില്‍ കൊക്കോ കൃഷി ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ കിലോക്ക് 70 രൂപയുണ്ടായിരുന്ന പച്ച കൊക്കോക്ക് ഈ സീസണില്‍ കിട്ടുന്നത് 35 രൂപയാണ്. ഉണക്ക 160 രൂപയില്‍നിന്ന് 130ലേക്ക് താഴ്ന്നു. പലയിടത്തും ഇപ്പോൾ വിൽപന പോലും നടക്കുന്നില്ല. കാഡ്ബറിസ്, കാംേകാ കമ്പനികൾ സംഭരണം നിർത്തിയിട്ട് മാസങ്ങളായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.