15 വര്‍ഷം കൊണ്ട് കുറഞ്ഞത് 30.71 ശതമാനം നെല്‍കൃഷി; പദ്ധതികൾ പലത്, കൃഷി മാത്രം കൂടുന്നില്ല
text_fieldsതിരുവനന്തപുരം: നെല്‍കൃഷി തിരിച്ചുകൊണ്ടുവരാന്‍ പല പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും 15 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് കുറഞ്ഞത് 30.71 ശതമാനം.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലൊഴികെ നെല്‍കൃഷിയുടെ വിസ്തൃതി കുത്തനെ കുറഞ്ഞു. കുരുമുളക് കൃഷിയിലുണ്ടായ തകര്‍ച്ച കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. തെങ്ങും മരിച്ചീനിയും പൈനാപ്പിളും കേരളം വിട്ടുപോകുന്നു. സാമ്പത്തിക-സ്ഥിതി വിവരവകുപ്പ് പുറത്തുവിട്ട 15 വര്‍ഷത്തെ കൃഷി അവലോകന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍.
ഒന്നരദശാബ്ദം കൊണ്ട് കേരളത്തിൽ നെല്‍കൃഷി 30.71 ശതമാനം കുറഞ്ഞതില്‍ എത്രത്തോളം നികത്തിപ്പോയെന്ന് വ്യക്തമല്ല. 2005-06ല്‍ 2,75,742 ഹെക്റില് നിന്നായി 6,29,987 ടണ്‍ നെല്ല് ഉല്പാദിപ്പിച്ചിരുന്നയിടത്ത് 2020ല്‍ അത് 1,91,051 ഹെക്ടറായി കുറഞ്ഞു. ഉൽപാദനം 5,87,078 ടണ്‍. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നെല്‍കൃഷി വ്യാപിച്ചു. ആലപ്പുഴയില്‍ 28768 ഹെക്ടറില്‍ നിന്നും 35654 ഹെക്ടറായി ഉയര്‍ന്നു.
ഇതേസമയം, തിരുവനന്തപുരത്ത് 4705 ഹെക്ടറുണ്ടായിരുന്ന കൃഷി ഭൂമി 1810 ഹെക്ടറായി ചുരുങ്ങി. എറണാകുളത്ത് 24934 ഹെക്ടറില്‍ നിന്നും 4644 ഹെക്ടറായും ഇടുക്കിയില്‍ 2932 ഹെക്ടറുണ്ടായിരുന്നത് 603 ഹെക്ടറായും കുറഞ്ഞു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നെല്‍കൃഷി കുറഞ്ഞു. കറുത്ത പൊന്നായ കുരുമുളക് കൃഷിയിലുണ്ടായ കുറവ് ആശങ്കപ്പെടുത്തുന്നു. 64.8 ശതമാനമാണ് കുറവ് വന്നത്. 2,37,998 ഹെക്ടറില്‍ നിന്നും 83,765 ഹെക്ടറായി ചുരുങ്ങി.
കുരുമുളക് കൃഷിയിൽ ഒന്നാംസ്ഥാനത്തായിരുന്ന വയനാട് ഇപ്പോൾ രണ്ടാമതാണ്. വലിയ തോതില്‍ കുതിച്ചുചാട്ടം നടത്തിയ പൈനാപ്പിള്‍ കൃഷിയും പിന്നിലേക്ക് പോവുകയാണ്. 24.66 ശതമാനം കുറഞ്ഞതായാണ് കണക്ക്. ഏലത്തിന്റെ വിസ്തൃതിയും കുറഞ്ഞുവരുന്നു. മലയാളിയുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നായ മരിച്ചീനിപോലും ഇപ്പോൾ തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരണമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. 15 വര്‍ഷം കൊണ്ട് 31.44 ശതമാനം സ്ഥലത്ത് മരിച്ചീനി കൃഷി ഇല്ലാതായി. ഉൽപാദനച്ചെലവിന് ആനുപാതികമായി മാർക്കറ്റ്വില കിട്ടാതായതും കാലാവസ്ഥ വ്യതിയാനവും കൃഷിയിൽനിന്ന് കർഷകർ അകലാൻ കാരണമായി.
കർഷകരോടുള്ള കൃഷിവകുപ്പിന്റെ മെല്ലപ്പോക്കും ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ അഭാവവും കർഷകർക്കാവശ്യമായ സഹായ പദ്ധതികൾ കൃത്യസമയത്ത് ലഭിക്കാത്തതും തിരിച്ചടിയായിട്ടുണ്ടെന്ന വിവരങ്ങളും റിപ്പോർട്ട് പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.