സസ്യജനിതക സംരക്ഷണത്തിന് ദേശീയ അവാർഡ് ഗോത്ര കർഷകയായ വിതുരയിലെ പരപ്പിക്ക്
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സസ്യ ഇനങ്ങളുടെയും കർഷകരുടെ അവകാശങ്ങളുടെയും സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ ദേശീയ അവാർഡായ 2020-21 ലെ സസ്യജനിതക സംരക്ഷണത്തിന് ദേശീയ അവാർഡ് (Plant Genome Saviore Farmers Recognition) ലഭിച്ചിരിക്കുന്നത് വിതുരയിലെ പരപ്പിക്ക്. വനംവകുപ്പിന്റെ ഫോറസ്റ്ററായ ഗംഗാധരൻ കാണിയുടെ അമ്മയാണ് പരപ്പി. വിതുര മണിതൂക്കി ഗോത്രവർഗ കോളനിയിലെ പടിഞ്ഞാറ്റിൻകര കുന്നുംപുറത്ത് വീട്ടിലാണ് പരപ്പി താമസിക്കുന്നത്.
മക്കൾ തൂക്കി എന്ന പ്രത്യേക ഇനം പൈനാപ്പിൾ സംരക്ഷിച്ചു വളർത്തിയതിനാണ് അവാർഡ് ലഭിച്ചത്. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. 2023 സെപ്തംബർ 12-ന് ന്യൂഡൽഹിയിൽ വച്ച് അവാർഡ് സമ്മാനിക്കും.
കൃഷിമന്ത്രി ഔദ്യോഗിക വസതിയിലേക്ക് താമസം മാറുന്ന ദിവസം പരപ്പിയും കുടുംബവും കൃഷിമന്ത്രിക്ക് സമ്മാനിച്ച പ്രത്യേക ഇനം പൈനാപ്പിൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ദേശീയ അവാർഡിന അപേക്ഷിക്കുന്നതിനായി നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചത്. തുടർന്നാണ് അപേക്ഷ സമർപ്പിച്ചത്.
സാധാരണ പൈനാപ്പിളുകളിൽ നിന്നും വ്യത്യസ്തമായി മക്കൾ വളർത്തി എന്നറിയപ്പെടുന്ന ഈ പൈനാപ്പിൾ, ചുവടുഭാഗത്ത് വൃത്താകാരത്തിൽ അടുക്കിവച്ചിരിക്കുന്ന നാലോ അഞ്ചോ ചക്കകളുണ്ടാകും. അതിനു മുകളിലായി നീണ്ടുകൂർത്ത അഗ്രവുമായി അമ്മചക്കയുമുണ്ടാകും. തലയിൽ കൂമ്പിനുപകരം കുന്തം പോലെ തള്ളി നൽക്കുന്ന അറ്റമുളളതുകൊണ്ടു കുന്താണി എന്ന വിളിപ്പേരുമുണ്ട്.
പരപ്പിയെയും കുടുംബത്തെയും കൃഷിവകുപ്പിനു വേണ്ടി ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ആശാ എസ്. കുമാറും സംഘവും കഴിഞ്ഞ ദിവസം സന്ദർശിച്ച് അനുമോദനങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.