പ്രവാസഭൂമിയിലും വിഷു ഒരുക്കം തകൃതി
text_fieldsകേരളത്തിെൻറ കാര്‍ഷിക ആഘോഷമായ വിഷുവിനെ വരവേല്‍ക്കാന്‍ പ്രവാസം കസവുടുത്ത് ഒരുങ്ങി. ഇക്കുറി വെള്ളിയാഴ്ചയാണ് വിഷുവെത്തുന്നത്. അത് കൊണ്ട് തന്നെ പ്രവാസഭൂമിയില്‍ ആഘോഷത്തിന് പൊലിമ കൂടും. കണികാണാനും ഉണ്ണാനും ഉടുക്കാനുമുള്ള എല്ലാ വസ്തുക്കളും കേരളത്തില്‍ നിെന്നത്തും. കച്ചവട കേന്ദ്രങ്ങള്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. വിഷുകണിക്ക് ആവശ്യമായ ഒാട്ടുരുളി, അരി, നെല്ല്, മുണ്ട്, പൊന്ന്, വാല്‍കണ്ണാടി, കണി വെള്ളരി, നിലവിളക്ക്, നാളികേരം, ശ്രികൃഷ്ണ വിഗ്രഹം, ചക്ക, മാങ്ങ എന്നിവയെല്ലാം വിപണികളില്‍ നിറഞ്ഞിട്ടുണ്ട്. വെറ്റിലയും പഴുത്ത അടക്കയും കണി ഒരുക്കാന്‍ ആവശ്യമാണെങ്കിലും വെറ്റിലക്ക് ഇവിടെ വിലക്കുള്ളതിനാല്‍ അത് കിട്ടില്ല. വിഷുദിനത്തോടനുബന്ധിച്ച് ബര്‍ദുബൈയിലെ ശിവ, ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ദര്‍ശനം തേടാന്‍ എത്തുന്നവര്‍ക്കായി കൂടുതല്‍ സൗകര്യങ്ങെളാരുക്കിയിട്ടുണ്ട്. ക്ഷേത്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പൂക്കടകളില്‍ കൊന്നപൂക്കള്‍ ആരാധനകള്‍ക്കായി എത്തും. യു.എ.ഇയിലെ കാര്‍ഷിക മേഖലകളും ഇക്കുറി ഉഷാറാണ്. മഴകൊണ്ട് വിളഞ്ഞ് പാകമായ പച്ചക്കറികളാണ് തോട്ടങ്ങളില്‍ നിന്ന് യു.എ.ഇയിലെ കമ്പോളങ്ങളിലേക്ക് വണ്ടി കയറുന്നത്. യു.എ.ഇയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി ചന്തയായ ദുബൈയിലെ റാസല്‍ഖോറിലും മറ്റും വിഷു ആഘോഷത്തിനുള്ള കായ്ക്കറികള്‍ പ്രത്യേകമായി എത്തും. മഴനനഞ്ഞതോടെ മരുഭൂമിയിലെ കൊന്നമരങ്ങളിലെല്ലാം പുത്തനിലകള്‍ നിറഞ്ഞിരിക്കുന്നു. വിഷു ദിനത്തിെൻറ ഗ്രാമീണ രുചിയോർമയായ വിഷുക്കട്ട ഒരുക്കാനുള്ള ചേരുവകളും കമ്പോളങ്ങളില്‍ സുലഭം. നാളികേരപ്പാലില്‍ പുന്നെല്ലിെൻറ അരി വേവിച്ച് ജീരകം ചേര്‍ത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. ഇതിന് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശര്‍ക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ കൂട്ടിയാണ് കഴിക്കുക. കുടുംബത്തിലെ കാരണവര്‍ പനസം (ചക്ക) വെട്ടുന്നതോടെയാണ് വിഷുവിെൻറ വരവറിയുന്നതെന്ന പഴമൊഴി ശരിവെക്കും വിധം ഇക്കുറി ചക്ക ഇഷ്ടം പോലെ എത്തിയിട്ടുണ്ട്. ഒരു തുണ്ടം ചക്കക്ക് 10 ദിര്‍ഹമാണ് കുറഞ്ഞ നിരക്ക്. വിഷുസദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലത്താണല്ലോ വിഷുവത്തെുന്നത്, അത് കൊണ്ടുണ്ടായ സദ്യ രീതിയായിരിക്കാം ഇതെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.