പഴങ്ങനാട് കടമ്പ്രയാര്‍ തോട്ടിലെ താറാവുകൃഷി
കിഴക്കമ്പലം: പക്ഷിപ്പനിയും പ്രളയവും കടന്ന് ഒടുവില്‍ കോവിഡ് മഹാമാരിയും താറാവുകര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കി. കിഴക്കമ്പലം പഴങ്ങനാെട്ട താറാവുകര്‍ഷകരുടെ ജീവിതമാണ് വഴിമുട്ടിയത്. 2012ല്‍ പക്ഷിപ്പനി, 2020ലും '21 ലും കോവിഡ് പ്രതിസന്ധി. 2012, 2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനിമൂലം ലക്ഷക്കണക്കിന് താറാവുകള്‍ ചത്തിരുന്നു. 2018ല്‍ പ്രളയത്തില്‍ ആയിരക്കണക്കിന് താറാവുകളാണ് ഒഴുകിപ്പോയത്്. കോവിഡ് വന്നതോടെ തീറ്റ കൊടുക്കാനും തൊഴിലാളികള്‍ക്ക് വേതനം കൊടുക്കാനും മാര്‍ഗമില്ലാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. താറാവുതീറ്റയും കിട്ടുന്നില്ല. ഇത് മുട്ടയിടുന്ന താറാവുകളെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. താറാവുകള്‍ക്കായി അരി (മങ്കരി) എന്ന പേരില്‍ വിലകുറഞ്ഞ അരി സുലഭമായി ലഭിച്ചിരുന്നതും കിട്ടാതെയായി.
1000 താറാവിന് 120 കിലോ അരി വേണം. കിലോക്ക് 14 രൂപക്കാണ് ഇത് ലഭിച്ചിരുന്നത്. മുട്ടയിടുന്ന താറാവിന് ഏറ്റവും അത്യാവശ്യം വേണ്ട ആഹാരമാണ് ചെമ്മീന്‍തല. അരൂരിലെ പീലിങ് ഷെഡുകളില്നിന്നായിരുന്നു ഇത് എത്തിച്ചിരുന്നത്. കയറ്റുമതിയില്‍ വന്ന കുറവ് പീലിങ് ഷെഡുകെളയും ബാധിച്ചതോടെ ചെമ്മീന്തലയും കിട്ടാതായി. കോറ കക്കയും ലഭിക്കുന്നില്ല. ഗതാഗതം കുറഞ്ഞതോടെ വഴിയോരക്കച്ചവടം പകുതിയില്‍ താഴെയായി. ഇത് മുട്ടവ്യാപാരത്തെയും ബാധിച്ചു. ബാറുകളിലും ഹോട്ടലുകളിലും ചായക്കടകളിലും തട്ടുകടകളിലും ബജി കടകളിലുമായി നിത്യേന ആയിരക്കണക്കിന് മുട്ടകളാണ് വിറ്റിരുന്നത്. ഇപ്പോള്‍ 40 ശതമാനംപോലും ചെലവില്ല. താറാവുകളുടെ പ്രതിരോധ മരുന്നുകളുടെ ഉല്പാദനം നടക്കുന്നത് തിരുവനന്തപുരം പാലോട് മൃഗസംരക്ഷണ കേന്ദ്രത്തിനു കീഴിലാണ്. നിയന്ത്രണങ്ങള്‍ മൂലം സംസ്ഥാനത്ത് മൊത്തമായിവേണ്ട പ്രതിരോധ മരുന്നുകള്‍ നിര്‍മിക്കാനാകുന്നില്ല. അതിനാല്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യാനും കഴിയുന്നില്ല. വിളവെടുത്ത് കഴിഞ്ഞ നെല്‍കൃഷിയിടങ്ങളില്‍ ഇറക്കി തീറ്റതേടുന്ന പതിവും ഇക്കുറി നടപ്പാക്കാനായില്ല. കോവിഡ് ഭീതിയില്‍ താറാവുനോട്ടക്കാരെ നാട്ടുകാര്‍ അടുപ്പിക്കുന്നില്ല.
താറാവിറച്ചിക്കും ആവശ്യക്കാര്‍ കുറഞ്ഞു. പ്രധാനമായും കള്ളുഷാപ്പ് വിഭവമായിരുന്നു താറാവുകറി. ഷാപ്പുകളില്‍ ഭക്ഷണവില്പന നിലച്ചതോടെ ഇറച്ചി വില്പനയും പ്രതിസന്ധിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.