representative image
കണ്ണൂർ: കാർഷിക മേഖലയിൽ കെ.എസ്.ഇ.ബി നൽകി വരുന്ന സൗജന്യ വൈദ്യുതി കണക്ഷൻ കുടിശ്ശികയുടെ പേരിൽ ഇനി വിച്ഛേദിക്കില്ല. പ്രിൻസിപ്പൽ കൃഷി ഓഫിസർ ബി.കെ. അനിലാണ് ഇക്കാര്യം ജില്ല വികസന സമിതി യോഗത്തില്‍ അറിയിച്ചത്. കെ.എസ്.ഇ.ബി ചീഫ് എൻജിനീയറുമായി കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ജില്ലയില്‍ 1.3 കോടി രൂപയാണ് കുടിശ്ശിക. കര്‍ഷകര്‍ക്ക് കെ.എസ്.ഇ.ബി നോട്ടീസ് നല്‍കുന്നുണ്ടെങ്കിലും പരിഭ്രമിക്കേണ്ടതില്ല. സര്‍ക്കാര്‍ ഉടന്‍ പണമനുവദിക്കുമെന്നും കുടിശ്ശിക തീര്‍ക്കുമെന്നും കൃഷി ഓഫിസർ അറിയിച്ചു.
തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിനുള്ള 7.88 ഏക്കര്‍ ഭൂമി നൂറ് രൂപ നിരക്കില്‍ 99 കൊല്ലത്തേക്ക് പാട്ടത്തിന് നല്കി മന്ത്രിസഭ തീരുമാനം വന്നു. ആറ് മാസത്തിനകം നിർമാണ പ്രവൃത്തികള്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും തലശ്ശേരി സബ് കലക്ടര്‍ സന്ദീപ്കുമാര്‍ യോഗത്തില്‍ അറിയിച്ചു. തലശ്ശേരി സ്റ്റേഡിയം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ സി.ആര് സെഡ് അനുമതിക്കായുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിന് കിറ്റ്കോയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വകീരിക്കാന്‍ തലശ്ശേരി നഗരസഭ സെക്രട്ടറിക്ക് യോഗം നിര്‍ദേശം നല്കി.
കോറളായി പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ഉന്നതല സമിതി അംഗം സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ഭരണാനുമതി ലഭിക്കുന്നമുറക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
മാഹി പാലത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള ടെൻഡര്‍ 13ന് തുറക്കുമെന്നും തുടര്‍ നടപടികള്‍ ത്വരിതഗതിയില്‍ ചെയ്യുമെന്നും ദേശീയപാത വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ ഇംപ്രൂവ്മെന്റ് സ്കീമിന്റെ അലൈന്മെന്റ് 21ഓടെ അംഗീകരിക്കുമെന്നും തുടര്‍ന്ന് ടെൻഡര്‍ നടപടികളിലേക്ക് പോകാനാവുമെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി എ.ഡി.എം അറിയിച്ചു. ജില്ലയിലെ എല്ലാ വാര്‍ഡുകളിലും വായനശാലകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 51 സാമൂഹിക പഠന മുറികളിലും സ്ഥലസൗകര്യമുള്ള കമ്യൂണിറ്റി ഹാളുകളിലും ലൈബ്രറി സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം പരിശോധിച്ച് വരുന്നതായി ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. ഡോ. വി. ശിവദാസന്‍ എം.പിയുടെ നിർദേശത്തെ തുടര്‍ന്നാണിത്. ജനുവരിയില്‍ ഇതിനായി എം.പിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.