തിരുവനന്തപുരം: സ്പെഷൽ റൂൾ ഭേദഗതി ചെയ്യാത്തതിനെ തുടർന്ന് പി. എസ്.സി വിജ്ഞാപനത്തിൽ കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസിക്കാർക്ക് 'അയോഗ്യത'.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ സംസ്ഥാന ടാക്സ് ഓഫിസർ തസ്തികയിലാണ് കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസിക്കാരെ തഴഞ്ഞത്. നിലവിലുള്ള നാല് ഒഴിവുകളിൽ ബിരുദവും നിയമബിരുദവും അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻറ് ആക്ട് നിർവചന പ്രകാരമുള്ള ചാർട്ടേഡ് അക്കൗണ്ടൻറ് (ഇൻറർ) ജയിച്ചിരിക്കണമെന്നാണ് നിബന്ധന. ഇതിനുപുറമെ കൊമേഴ്സിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിലുള്ള (ഫിനാൻസ്) ബിരുദാനന്തര ബിരുദവുമാണ് അപേക്ഷിക്കാനുള്ള യോഗ്യതയായി വിജ്ഞാപനത്തിലുള്ളത്.
ചാർട്ടേഡ് അക്കൗണ്ടൻറും കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻറും തത്തുല്യയോഗ്യതായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബർ 28ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പി.എസ്.സിക്ക് കൈമാറിയല്ലാതെ ഇതുസംബന്ധിച്ച് സ്പെഷൽ റൂളിൽ മാറ്റം വരുത്താൻ നാളിതുവരെ സർക്കാർ തയാറായിട്ടില്ല. സ്പെഷൽ റൂളിൽ മാറ്റം വരുത്തിയെങ്കിൽ മാത്രമേ പി.എസ്.സിക്കും തുടർന്നുള്ള വിജ്ഞാപനങ്ങളിൽ യോഗ്യതയിൽ മാറ്റംവരുത്താൻ സാധിക്കൂ. ഇതോടെ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥിലാണ് പലരും.
അതേസമയം വിജ്ഞാപനത്തിൽ പറയുന്നില്ലെങ്കിലും കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസിക്കാർക്കും സ്റ്റേറ്റ് ടാക്സ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷിക്കാമെന്ന് പി.എസ്.സി അധികൃതർ അറിയിച്ചു.
ഇതിനായി ഒറ്റത്തവണ രജിസ്ട്രേഷനിൽ സംവിധാനത്തിലെ യോഗ്യത കോളത്തിൽ കാണിച്ചിട്ടുള്ള 'ഇക്വലൻറ് ഓർ ഹയർ' എന്ന ബട്ടണിൽ ക്ലിക് ചെയ്ത് സർക്കാർ ഉത്തരവ് അപ്ലോഡ് ചെയ്താൽ മതിയാകും. അല്ലാത്തപക്ഷം രേഖ പരിശോധന വേളയിൽ സർക്കാർ ഉത്തരവ് ഹാജരാക്കിയാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി. ജൂൺ രണ്ടാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.