കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി) യു.ജി ഫലം പ്രസിദ്ധീകരിക്കുന്നത് വൈകും. ഫലം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണെന്നും അൽപം വൈകുമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ട്വീറ്റ് ചെയ്തു.
ഇന്ന് രാത്രി 10 മണിയോടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. nta.ac.in, cuet.samarth.ac.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് ഫലമറിയാൻ കഴിയും.
cuet.samarth.ac.in വെബ്സൈറ്റിൽ കയറി സി.യു.ഇ.ടി യു.ജി അപേക്ഷ നമ്പറും ജനന തീയതിയും നൽകി വിദ്യാർഥികൾ എന്റർ ചെയ്താൽ ഫലമറിയാൻ സാധിക്കും. കേന്ദ്ര സർവകലാശാലകളടക്കമുള്ള 46 യൂനിവേഴ്സിറ്റികളിലെ ബിരുദ പ്രവേശനത്തിനായാണ് സി.യു.ഇ.ടി യു.ജി പരീക്ഷ നടത്തിയത്.
ആറു ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ജൂലൈ 15ന് തുടങ്ങിയ പരീക്ഷ ആഗസ്റ്റ് 30ന് അവസാനിച്ചു. അവസാന നിമിഷം പരീക്ഷകേന്ദ്രങ്ങൾ മാറ്റൽ, വിദ്യാർഥികളെ അറിയിക്കാതെ പരീക്ഷ തീയതി മാറ്റൽ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പരീക്ഷയായ സി.യു.ഇ.ടിക്ക് 14.9 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 60 ശതമാനം പേരാണ് പരീക്ഷയെഴുതിയത്. ഫലം പ്രഖ്യാപിച്ചാൽ സർവകലാശാലകളിലെ പ്രവേശന നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും പോർട്ടലുകൾ പ്രവേശന നടപടിക്ക് സജ്ജമാക്കണമെന്നും യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ ചെയർമാൻ ജഗദീഷ് കുമാർ സർവകലാശാലകളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.