ബേപ്പൂർ: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്കു കൂടുതല്‍ ഉന്നത പഠന സൗകര്യം ഒരുക്കുന്നതിന് ഫിഷറീസ് സര്‍വകലാശാലയുടെ കീഴിൽ കോളജുകള്‍ തുടങ്ങുന്നു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) രണ്ടു കോളജുകളാണ് പയ്യന്നൂരിലും കുണ്ടറയിലും സ്ഥാപിക്കുന്നത്.
നിലവില്‍ പയ്യന്നൂരില്‍ ആരംഭിച്ചതും കുണ്ടറയില്‍ പ്രഖ്യാപിച്ചതുമായ കുഫോസിെൻറ റീജനല്‍ സെൻററുകളാണ് കോളജുകളായി ഉയര്‍ത്തുക. ആദ്യഘട്ടത്തില്‍ കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിെൻറ ബിരുദ കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളുമാണ് ഉണ്ടാകുക. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പിന്നീട് ആരംഭിക്കും.
കോഴ്‌സുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം സര്‍വകലാശാല ഗവേണിങ് കൗണ്‍സിലും അക്കാദമിക് കൗണ്‍സിലും ചേര്‍ന്ന ശേഷമാകും തീരുമാനിക്കുക. ഈ അധ്യയന വര്‍ഷംതന്നെ കോഴ്‌സുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സർക്കാറിെൻറ നൂറുദിന പദ്ധതിയുടെ ഭാഗമായാണ് കോളജുകൾ സ്ഥാപിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്താനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
പയ്യന്നൂരിൽ റവന്യൂ വകുപ്പിെൻറ അധീനതയിലുള്ള പുറമ്പോക്കു ഭൂമി ഏറ്റെടുത്താണ് കോളജ് സ്ഥാപിക്കുക. കുണ്ടറയില്‍ കൊല്ലം ടെക്‌നോപാര്‍ക്കിനായി അനുവദിച്ച 10 ഏക്കര്‍ സ്ഥലത്താകും കോളജ് സ്ഥാപിക്കുക.
പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച ടെക്നോപാര്ക്കിെൻറ ഭൂമിയില്‍ ഒരു ഭാഗംകൂടി, തിരികെ ലഭിക്കാനുള്ള പുനര്‍വിജ്ഞാപന നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാറിെൻറ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കോളജുകൾ തുടങ്ങാനുള്ള ഫണ്ട് കഴിഞ്ഞ വർഷംതന്നെ ബജറ്റിൽ വകയിരുത്തിയെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാലാണ് വൈകിയത്.
കോളജുകളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 20 ശതമാനം അധിക സീറ്റ് സംവരണമുണ്ടാകും. ബാച്ലർ ഓഫ് ഫിഷറീസ് സയൻസ് കോഴ്‌സിലേക്ക് (ബി.എഫ്.എസ്‌സി) നീറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പ്രവേശനം. ഐ.സി.എ.ആറിെൻറ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികൾചറല്‍ റിസര്‍ച്) അംഗീകാരമുള്ള കോഴ്‌സുകള്‍കൂടി ഫിഷറീസ് കോളജുകളില്‍ തുടങ്ങാൻ സര്‍ക്കാറിന് പരിപാടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.