കോവിഡ് കവർന്ന അധ്യയനവർഷങ്ങൾ കുട്ടികളിൽ പഠനവിടവ് സൃഷ്ടിച്ചിട്ടുണ്ട് എന്ന യാഥാർഥ്യം ഉൾക്കൊണ്ട് നടത്തിയ പരീക്ഷതന്നെയായിരുന്നു എസ്.എസ്.എൽ.സി ജീവശാസ്ത്ര പരീക്ഷയും. മോഡൽ പരീക്ഷയുടെ ചുവടുപിടിച്ച് വളരെ പരിചിതമായ പാഠഭാഗങ്ങൾ മാത്രം ഉണ്ടായിരുന്ന ചോദ്യപേപ്പർ കൂൾ ഓഫ് സമയത്ത് പരിചയപ്പെട്ട് തികഞ്ഞ ആത്മവിശ്വാസത്തോടെതന്നെയാകും കുട്ടികൾ എഴുതിത്തുടങ്ങിയത്.
ഒരു മാർക്കിനുള്ള ആദ്യ ആറ് ചോദ്യങ്ങളും വളരെ ലളിതം. രണ്ട് മാർക്കിനുള്ള ചോദ്യങ്ങളും അതിവേഗം ഉത്തരത്തിലേക്കെത്താൻ സഹായകമായവയായിരുന്നു. റിഫ്ലക്സ് പ്രവർത്തനം, ഹീമോഫീലിയ എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ മോഡൽ പരീക്ഷ ചോദ്യങ്ങളുടെ മറ്റൊരു പതിപ്പായിരുന്നു.
ഹോർമോണുകൾ ഉൾപ്പെടുന്ന അധ്യായം ശരാശരിക്കാരെ അൽപം ബുദ്ധിമുട്ടിക്കുന്നതാണെങ്കിൽ ആ പാഠഭാഗത്തുനിന്ന് ചോദിച്ച 16ാമത്തെ ചോദ്യം വളരെ ലളിതമായിരുന്നു.
പരീക്ഷ മുന്നൊരുക്കസമയത്ത് കുട്ടികളോട് നിർബന്ധമായും പഠിക്കണം എന്ന് പറയാറുള്ള ന്യൂമോൺ, മസ്തിഷ്കം, ഫാഗോ സൈറ്റോസിസ്, പ്രോട്ടീൻ നിർമാണം, കണ്ണിന്റെ ഘടന എന്നിവ ചോദ്യപേപ്പറിൽ കൃത്യമായും ഇടംപിടിച്ചു.
മൂന്ന് മാർക്കിന്റെ ചോദ്യങ്ങളിൽ പ്രകൃതിനിർധാരണ സിദ്ധാന്തത്തിന്റെ പരിമിതി എഴുതാൻ ആവശ്യപ്പെട്ട 18ാമത്തെ ചോദ്യഭാഗവും വിറ്റാമിൻ A- നിശാന്ധത ബന്ധം ഉൾപ്പെടുന്ന 19ാംമത്തെ ചോദ്യഭാഗവും ജനിതക എൻജിനീയറിങ്ങിലൂടെയുള്ള ഇൻസുലിൻ നിർമാണവുമായി ബന്ധപ്പെട്ട 20ാം ചോദ്യത്തിന്റെ ‘b'C' ഭാഗങ്ങളും ശരാശരിക്കാർക്ക് അൽപം പ്രയാസമുണ്ടാക്കിയേക്കും.
നാല് മാർക്കിന്റെ ചോദ്യങ്ങൾ വളരെ എളുപ്പത്തിൽ ഉത്തരത്തിലേക്കെത്താൻ കഴിയുന്നവണ്ണം നേരിട്ടുള്ള ചോദ്യങ്ങളും പരിചിതവുമായിരുന്നു.
മികച്ച ഗ്രേഡിലേക്ക് കുട്ടികളെ നയിക്കാൻ പ്രാപ്തമായതും എന്നാൽ, ഭിന്നനിലവാരക്കാരെ പരിഗണിച്ചതുമായിരുന്നു ജീവശാസ്ത്രം പരീക്ഷ. വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും തന്നെ കുട്ടികൾക്ക് അത് പൂർത്തിയാക്കാനും കഴിഞ്ഞിട്ടുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.