ഓയൂർ: കസ്റ്റഡിയിലെടുത്തയാളെ പൊലീസ് ജീപ്പിൽനിന്നു ബലമായി ഇറക്കിക്കൊണ്ടുപോകാൻ ശ്രമിക്കുകയും എസ്.ഐയെ ആക്രമിക്കുകയും ചെയ്തയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ അഭിലാഷിനെ ആക്രമിച്ച സംഭവത്തിൽ മരുതമൺപള്ളി ഷീജാ ഭവനിൽ ക്ലാവർ ഷിബു എന്ന ഷിബുവിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു കേസിനാസ്പദമായ സംഭവം.
എസ്.ഐ അഭിലാഷും സംഘവും മരുതമൺപള്ളി കാറ്റാടി ജങ്ഷനിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ ഓയൂർ സ്വദേശിയായ മനോജ് എന്നയാളെ മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തു.
ജീപ്പിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ സ്ഥലത്തെത്തിയ ഷിബു പൊലീസ് കസ്റ്റഡിയിലെടുത്ത ബൈജു തന്‍റെ സുഹൃത്താണെന്നും ഇയാളെ കൊണ്ടുപോകാനാവില്ലെന്നും ഇറക്കി വിടണമെന്നും ആവശ്യപ്പെട്ട് കൂട്ടുകാരനെ പൊലീസ് ജീപ്പിൽനിന്നു ബലമായി പിടിച്ചിറക്കാൻ ശ്രമിച്ചു.
എതിർത്ത എസ്.ഐ അഭിലാഷിനെ ആക്രമിക്കുകയും ചെയ്തു. കൂടെയുള്ള പൊലീസുകാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്താനുള്ള മൽപ്പിടിത്തത്തിനിടയിൽ എസ്.ഐക്ക് പരിക്കേറ്റു. പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കുതറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും കേസെടുത്ത ഷിബുവിനെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.