ചേർത്തല: മഞ്ചാടിക്കുരുവിൽ രാമായണത്തിലെ കഥാപാത്രങ്ങളെ വരച്ച് ശ്രദ്ധ നേടുകയാണ് കാവുങ്കൽ മംഗളപുരം പത്മിനി നിവാസിൽ എം.കെ. രമേശൻ(52). ചിത്രരചനയും ശിൽപകലയും ആധികാരികമായി പഠിക്കാതെതന്നെ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാപാത്രങ്ങളെ വരക്കുകയാണ് രമേശൻ.
വിരലുകൊണ്ടുപോലും പിടിച്ചുനിർത്താനാവാത്ത മഞ്ചാടിക്കുരുവിലാണ് സീതയുടെ ജനനം മുതൽ രാവണവധം വരെയുള്ള ഭാഗങ്ങൾ എണ്ണച്ചായം ഉപയോഗിച്ച് വരച്ചുകാട്ടുന്നത്. 40 മഞ്ചാടിക്കുരുവിലാണ് ചിത്രരചന. മഹാഭാരതത്തിലെ പ്രധാന സംഭവങ്ങൾ ശിൽപങ്ങളിൽ തീർത്തും രമേശൻ കഴിവ് തെളിയിച്ചിട്ടുണ്ട്.
കൃഷ്ണന്റെ ബാലലീലകൾ, കാളിയമർദനം, നരസിംഹാവതാരം, രുക്മിണി സ്വയംവരം, ഗജേന്ദ്രമോക്ഷം എന്നിങ്ങനെയുള്ള ഭാഗങ്ങൾ മണ്ണും സിമന്റും ഉപയോഗിച്ച് ശിൽപങ്ങൾ തീർത്ത് ഗിന്നസ് റെക്കോഡിന് കാത്തിരിക്കുകയാണ് രമേശൻ. 10 വർഷംകൊണ്ടാണ് മഞ്ചാടിക്കുരുവിലെ ചിത്രങ്ങളും ശിൽപങ്ങളും തീർത്തത്. ക്ഷേത്രങ്ങളിലെ ശാന്തിപ്പണി കഴിഞ്ഞ് കിട്ടുന്ന സമയമാണ് ചിത്രങ്ങൾ വരക്കാനും ശിൽപം തീർക്കാനും ഉപയോഗിക്കുന്നത്.
കോവിഡ്കാലത്ത് ജോലിയില്ലാതായ സമയത്താണ് ചിത്ര, ശിൽപകലകൾ പൂർത്തീകരിച്ചതെന്നും ഇനി ഒരുകി.മീ. നീളമുള്ള കാൻവാസിൽ മഹാഭാരതകഥകളുടെ എണ്ണച്ചായാചിത്രം രചിക്കാനൊരുങ്ങുകയാണെന്നും രമേശൻ പറയുന്നു. ഭാര്യ മായയും മക്കളായ അമൃതയും രൂപേഷും പിന്തുണയുമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.