മനാമ: ‘ബാബാ ആമി’ എന്ന തൂലികാനാമത്തിൽ എഴുത്തിൽ തന്റേതായ ഇടം കണ്ടെത്തുകയാണ് ബഹ്റൈനിലെ പ്രവാസി എഴുത്തുകാരനായ ബിജി തോമസ്. ഇതിനകം, 75ഓളം ചെറുകഥകളും നിരവധി കവിതകളും എഴുതിയ ഇദ്ദേഹം ആസ്വാദന, നിരൂപണ മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്. പ്രവാസ ജീവിതത്തിൽ, പ്രശസ്തരായ നിരവധി എഴുത്തുകാരോടൊപ്പം വേദി പങ്കിടാനും അവരോടൊപ്പം ആശയസംവാദത്തിന് അവസരം ലഭിച്ചതും തന്റെ എഴുത്തുകളെ കൂടുതൽ പരിപോഷിപ്പിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറയുന്നു. ഗൾഫ് മാധ്യമം, നാട്ടിലെ ആനുകാലിക മാസികകൾ തുടങ്ങിയവയിലാണ് എഴുത്തിന്റെ തുടക്കം. പ്രവാസത്തിന്റെ നോവും നൊമ്പരവും ഒപ്പിയെടുക്കുന്ന കഥകളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടംപിടിക്കാനും ഇദ്ദേഹത്തിനായി.
ബഹ്റൈനിൽ പ്രമുഖ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന ബിജി തോമസ്, ജോലി കഴിഞ്ഞുള്ള സമയവും രാത്രികളുമാണ് എഴുത്തിനായി നീക്കിവെക്കുന്നത്. ‘മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം’ എന്ന ആദ്യ കഥാസമാഹാരത്തിന് മികച്ച പിന്തുണയാണ് കിട്ടിയത്. ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രശസ്ത എഴുത്തുകാരി ശ്രീപാർവതിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ കഥാസമാഹാരം ഉടൻ പുറത്തിറങ്ങും.
മഞ്ഞുപെയ്യുന്ന രാവ്, സർവശക്തൻ, ഗബ്രിയേൽ, സ്വർഗീയ വിരുന്ന്, എൻ അയ്യപ്പനൊരു നെയ്യഭിഷേകം, സരിഗമ തുടങ്ങി ഒമ്പത് ആൽബങ്ങൾക്ക് ഗാനം രചിക്കുകയും സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട ചിറ്റാർ സ്വദേശിയായ ബിജി തോമസ് കോമേഴ്സിൽ മാസ്റ്റർ ബിരുദമെടുത്ത് കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തശേഷമാണ് ബഹ്റൈനിലെത്തിയത്. ഭാര്യ ബിൻസിയും മകൻ ആൽവിയും ഉൾപ്പെടുന്നതാണ് കുടുംബം. എഴുത്തിന് പുറമെ, ബഹ്റൈനിലെ പ്രസംഗമത്സര വേദികളിലും സജീവ സാന്നിധ്യമാണ് ബിജി തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.