ആദ്യത്തെ മഴ
കുറച്ചപകടമാണ്
അതിന്റെ കുളിരിലും കൗതുകത്തിലും
അപകടം മനസ്സിലാക്കാതെ വേഗത്തിൽ
മുന്നോട്ടുപോയാൽ
റോഡിലെ എണ്ണയും വെള്ളവും
പരസ്പരം കൂടിക്കലരാതെ
വണ്ടിയുടെ ടയറിന് ഗ്രിപ്പ് തരാതെ
ബ്രേക്കിടാൻ നോക്കീട്ടും പറ്റാതെ
എവിടേലും കൊണ്ടിടിക്കും.
കണ്ണീരും ചോരയും കൂടി കലർന്ന മഴവെള്ളം
ഭൂമിക്ക് കുടിക്കാനാവാതെ കെട്ടിക്കിടക്കും.
കെട്ടിനിന്നതെല്ലാം പിന്നെ പലവഴിക്ക്
ഒഴുകിത്തുടങ്ങും
തോടും പുഴയും നിറഞ്ഞുകവിയും
ഇനി ഒഴുകാനിടമില്ലാത്തിടത്തോളം
മഴ പെയ്തുകൊണ്ടിരിക്കും
പിന്നെയും ശക്തി കൂടുമ്പോൾ
നമ്മളൊന്ന് പേടിക്കും
സൂക്ഷിക്കും
കുടപിടിക്കും
വസ്ത്രം കയറ്റും
വണ്ടിയൊന്ന് സൈഡ് ആക്കും
ബസ് സ്റ്റാൻഡിലോ പീടികത്തിണ്ണയിലോ
കയറിനിക്കും
മാനം തെളിയുന്നുണ്ടോയെന്ന്
പാളിനോക്കും
വീട്ടിലെത്താൻ വെപ്രാളപ്പെടും.
ജനലും വാതിലും അടച്ചിടും
മഴ തരുന്ന തണുപ്പിൽ ചൂട് കട്ടൻ
കുടിച്ച് ചൂടും കാഞ്ഞ് മൂലക്കിരിക്കും.
പെയ്തൊഴിഞ്ഞ മഴയിൽ
പിറ്റേന്ന് മുറ്റത്ത് പുതിയ പല നാമ്പുകളും
തലപൊക്കിനോക്കുന്നുണ്ടാകും
പഴയ പലതും ഒടിഞ്ഞുവീണിട്ടുണ്ടാകും...
മഴ...
ചിലത് ഒഴുക്കിക്കളയാനും
കൊണ്ടുവരാനുമുള്ളതാണ്
ഉയിർത്തെഴുന്നേൽപിന്
ഇടം കാണിക്കുന്നതാണ്
ഒടുവിലും അതൊരു കുളിരാണ്...!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.