രണ്ട് ചിത്രങ്ങൾ

ഇന്ന്

ഞാനൊരു ചിത്രം വരച്ചു

പുഴകളിൽ പക്ഷികളേയും

ആകാശത്തിൽ മത്സ്യങ്ങളേയും

നിലത്ത് മേഘങ്ങളേയും

വീടിനുള്ളിൽ ഒട്ടകങ്ങളേയും

മരച്ചില്ലകളിൽ നക്ഷത്രങ്ങളേയും വരച്ചു


മലമുകളിൽ നിന്നും ആകാശത്തേക്ക് പെയ്യുന്ന

മഴ വരച്ച്

മരങ്ങളെ തലകീഴായി തൂക്കിയിട്ടു


പറക്കാൻ വയ്യെന്ന് പക്ഷികളും

ശ്വസിക്കാൻ വയ്യെന്ന് മത്സ്യങ്ങളും

ആകാശത്തേക്ക് മടങ്ങണമെന്ന് മേഘങ്ങളും

നിലവിളിച്ചു


അടച്ചിട്ട വീടുകളിൽ നിന്നും ഒട്ടകങ്ങൾ

മരുഭൂമിയിലേക്കുള്ള വഴി

അന്വേഷിച്ചുകൊണ്ടിരുന്നു

വായുവിൽ

താഴേയ്ക്ക് തൂക്കിയിട്ട മരങ്ങളുടെ അടിവേരുകൾ

പിരിഞ്ഞുപോകാത്ത

അവസാനത്തെ മൺതരിയേയും

ഇറുക്കിപ്പിടിച്ചു


ചില്ലകളിലെ നക്ഷത്രങ്ങൾ

നഷ്ടമായ രാത്രികളേക്കുറിച്ച് വിലപിച്ചു

എന്നിട്ടും

തിരുത്തി വരയ്ക്കില്ലയെന്ന്

ചിത്രത്തിന്‍റെ ഏറ്റവുമടിയിൽ

അവസാനവാക്കുപോലെ

ഞാനെന്‍റെ ഒപ്പുകൂടിചേർത്തു


അപ്പോഴാണ്,

ഒരു വലിയ അഗ്നിഗോളത്തിനുള്ളിൽ

ചുവന്ന കളർപ്പെൻസിലുകൊണ്ട്

അയലത്തെ നാലുവയസ്സുകാരൻ

എന്നെ വരച്ചിട്ടത്!

Tags:    
News Summary - randu chithrangal malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.