കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്. രോഹിത് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചാണ് അപകടമുണ്ടായത്. സംഘട്ടന രംഗങ്ങളുടെ പരിശീലനത്തിടെ കാൽ മുട്ടിന് താഴെ ആണ് ആസിഫ് അലിക്ക് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം നടൻ ആശുപത്രി വിട്ടതായാണ് സൂചന. വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
‘ടിക്കി ടാക്ക’ മേക്ക് ഓവർ
വൻ മേക്ക് ഓവറിൽ ആസിഫ് അലി എത്തുന്ന സിനിമയാണ് ടിക്കി ടാക്ക. ആസിഫ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ട കഥാപാത്രത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
'കള'ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'ടിക്കി ടാക്ക'. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ടിക്കി ടാക്ക'യ്ക്കുണ്ട്. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്.
അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 80 ദിവസത്തെ ഷെഡ്യൂളിലാണ് ചിത്രം ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.