ശ്രീജിത്ത് രവി അഭിനയിച്ച സിനിമ റിലീസിന് തിയറ്ററുകാർ തയാറാവുന്നില്ലെന്ന് സംവിധായകൻ

തൃശൂർ: പോക്‌സോ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നടന്‍ ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം റിലീസിന് തിയറ്ററുകാർ തയാറാവുന്നില്ലെന്ന് 'ലാ ടൊമാറ്റിന' സിനിമയുടെ സംവിധായകന്‍ സജീവന്‍ അന്തിക്കാട്. സിനിമയിലെ രണ്ട് നായകന്മാരില്‍ ഒരാൾ ശ്രീജിത്ത് രവിയാണ്. കേസ് ഒ.ടി.ടി റിലീസിനെയും ബാധിച്ചു. 1.40 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്‍റെ ഭാവി പ്രതിസന്ധിയിലാണെന്നും സജീവന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ശ്രീജിത്ത് കേസില്‍പ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയതാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവർത്തനം നടന്നത് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ്. ചില പോരായ്മകള്‍ കാരണം അത് മൂന്ന് മാസത്തോളം മുടങ്ങി. തടസ്സം പരിഹരിച്ച് റിലീസ് ചെയ്യാൻ തയാറെടുക്കുമ്പോഴാണ് കേസ് വന്നത്. ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അയാളാണ് ശിക്ഷ അനുഭവിക്കേണ്ടത്. സിനിമയുടെ നിര്‍മാതാവ് എന്തിന് ശിക്ഷിക്കപ്പെടണമെന്ന് സംവിധായകന്‍ ചോദിച്ചു.

സിനിമയിലെ കഥാപാത്രവും കഥാപാത്രമായി അഭിനയിച്ച വ്യക്തിയും രണ്ടാണ്. എന്നാല്‍ കുറ്റകൃത്യം ചെയ്ത വ്യക്തി തന്നെയാണ് വെള്ളിത്തിരയില്‍ കാണുന്ന വ്യക്തി എന്ന മാനസികാവസ്ഥയിലേക്ക് പ്രേക്ഷകന്‍ എത്തുകയാണ്. സിനിമയെന്ന മാധ്യമത്തിന്‍റെ ശക്തിയാണത്. എന്നാല്‍ അതിന് ഇരയാകുന്നത് നിര്‍മാതാവാണെന്നും സജീവൻ പറഞ്ഞു. ശ്രീജിത്ത് രവിക്ക് മാനസിക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു.

ഷൂട്ടിങ് സമയത്ത് തങ്ങള്‍ക്ക് അത് അറിയില്ലായിരുന്നു. ഒറ്റക്ക് വാഹനമോടിച്ച് ഇറങ്ങാറില്ല. ഒരു അസുഖത്തിന് മരുന്ന് കഴിക്കുന്നുണ്ട്. ടാക്‌സി ഏര്‍പ്പാടാക്കണമെന്നാണ് ശ്രീജിത്ത് രവി ആവശ്യപ്പെട്ടിരുന്നത്. അത് ചെയ്തിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.

Tags:    
News Summary - theaters not ready for the release of the movie starring Sreejith Ravi says director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.