ധ്യാൻ ശ്രീനിവാസൻ, ആസിഫ് അലി, രമേശ് നാരായണൻ

രമേശ് നാരായണൻ ചെയ്തത് തെറ്റ്, പണി പാളിയപ്പോഴല്ലേ മാപ്പ് പറഞ്ഞത് -ധ്യാൻ ശ്രീനിവാസൻ

കൊച്ചി: സംഗീത സംവിധായകന്‍ രമേശ് നാരായണൻ പൊതുവേദിയിൽ വെച്ച് ചലച്ചിത്ര താരം ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. രമേശ് നാരായൺ ചെയ്തത് തെറ്റാണെന്നും പൊതുവേദിയിൽ ഒരാളോട് അപമര്യാദയായി പെരുമാറുന്നത് ശരിയല്ലെന്നും ധ്യാൻ പറഞ്ഞു. പണി പാളിയെന്ന് മനസ്സിലായപ്പോൾ രമേശ് മാപ്പു പറഞ്ഞു. എന്നാൽ അത് മനസ്സിൽ തട്ടി പറഞ്ഞതുപോലെ തോന്നിയില്ലെന്നും ഇത്തരം ആളുകളെ ആസിഫ് ചെയ്തതു പോലെ ചെറിയ ചിരിയിൽ ഒതുക്കുകയാണ് വേണ്ടതെന്നും ധ്യാൻ പ്രതികരിച്ചു.

“ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് രമേഷ് നാരായണനും ആസിഫ് അലിയും. പരിപാടിയുടെ സംഘാടകർക്കെതിരെ രമേഷ് നാരായണൻ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ പേര് മാറിവിളിക്കുകയും വേദിയിലേക്ക് ക്ഷണിക്കാതെയാണ് പുരസ്കാരം നൽകിയതെന്നും പറഞ്ഞു. ഇതിന്റെ മനോ വിഷമത്തിലാണ് ആസിഫിനെ ശ്രദ്ധിക്കാതിരുന്നതെന്ന് അദ്ദേഹം വിശദീകരണം നൽകുന്നു. എന്നാൽ തനിക്ക് മോശം അനുഭവം നേരിട്ടെന്നുവച്ച് അത് മറ്റൊരാളോട് കാണിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. പൊതുവേദിയിൽ ഒരാളോട് അപമര്യാദയായി പെരുമാറുന്നത് ശരിയല്ല. രാത്രിയായപ്പോഴേക്ക് പണി പാളിയെന്ന് മനസ്സിലായപ്പോൾ അദ്ദേഹം മാപ്പു പറഞ്ഞു. പക്ഷേ അതുകൊണ്ട് കാര്യമില്ലല്ലോ. അത് മനസ്സിൽ തട്ടി പറഞ്ഞതുപോലെ തോന്നിയതുമില്ല. ചെയ്തത് തെറ്റ് തന്നെയാണ്. അത്തരം ആളുകളെ ആസിഫ് ചെയ്തതു പോലെ ചെറിയ ചിരിയിൽ ഒതുക്കുക. അത്രയേ ചെയ്യാനുള്ളൂ” -ധ്യാൻ പ്രതികരിച്ചു.

എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങൾ' ആന്തോളജി സീരിസിന്റെ ട്രെയിലർ കൊച്ചിയിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയിൽ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടൻ ആസിഫ് അലി ആയിരുന്നു പുരസ്കാരം നൽകുന്നത്. എന്നാൽ, ആസിഫ് അലിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ രമേശ് നാരായണൻ വിമുഖത കാണിച്ചു. ആസിഫ് വേദിയില്‍ എത്തിയപ്പോള്‍ മുഖത്തുനോക്കുകപോലും ചെയ്യാതെ അദ്ദേഹത്തിൽനിന്ന് പുരസ്‌കാരം കൈപ്പറ്റിയ രമേശ്, പിന്നീട് വേദിയിൽ ഇല്ലാതിരുന്ന സംവിധായകൻ ജയരാജനെ സദസ്സിൽനിന്ന് വിളിപ്പിച്ച് തനിക്ക് പുരസ്കാരം നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

ജയരാജ് പുരസ്‌കാരം നൽകുകയും അത് ഏറ്റുവാങ്ങി രമേശ് നാരായണന്‍ ചിരിച്ചു​കൊണ്ട് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്ത രമേശ്, ആസിഫ് അലിയോട് സംസാരിക്കുകയോ ഹസ്തദാനം നൽകുകയോ ചെയ്തില്ല. സംഭവം വിവാദമായതോടെ രമേശ് നാരായണൻ വിശദീകരണം നൽകിയിരുന്നു. ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

Tags:    
News Summary - What Ramesh Narayan did was wrong, he apologized only after controversy arised: Dhyan Sreenivasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.