കോഴിക്കോട്: അക്കാദമിക രംഗത്തും പരിസ്ഥിതി സംരക്ഷണ രംഗത്തും തികഞ്ഞ അർപ്പണ ബോധത്തോടെ പ്രവർത്തിച്ച പ്രതിഭയെ ആണ് ഡോ. എ. അച്യുതന്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത്.
പരിസ്ഥിതി പ്രശ്നങ്ങള്‍മാത്രം കൈകാര്യം ചെയ്യാന്‍ 1974ല്‍ 'കേരള പരിസ്ഥിതി സംരക്ഷണ സമിതി' രൂപവത്കരിച്ചതിന്റെ മുന്നണിയിലും അച്യുതനുണ്ടായിരുന്നു.
പ്ലാച്ചിമട ജനകീയ അന്വേഷണ കമീഷൻ, എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമീഷന് തുടങ്ങിയവയില്‍ അംഗമായി. പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി പ്രസിഡന്റും 'ശാസ്ത്രഗതി', 'ഒരേ ഒരു ഭൂമി', 'സ്ഥപതി' എന്നീ ആനുകാലികങ്ങളുടെ പത്രാധിപരുമായിരുന്നു.
തൃശൂർ, തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജുകളിലും കോഴിക്കോട് റീജനൽ എൻജിനീയറിങ് കോളജിലും അധ്യാപകനായി. കോഴിക്കോട് സർവകലാശാലയിൽ ഡീൻ, അക്കാദമിക് സ്റ്റാഫ് കോളജ് ഡയറക്ടർ എന്നീ നിലകളിലും കേന്ദ്ര ഗവ. ശാസ്ത്ര സാങ്കേതിക വകുപ്പിൽ പ്രോജക്ട് ഡയറക്ടറായും ജോലിചെയ്തു. യു.ജി.സി, കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ്, കേരള സംസ്ഥാന പ്ലാനിങ് ബോർഡ് എന്നിവയുടെ വിദഗ്ധ സമിതികളിലും വിവിധ സർവകലാശാലകളിൽ പഠന ബോർഡ്, ഫാക്കൽറ്റി, അക്കാദമിക് കൗൺസിൽ എന്നിവയിലും അംഗമായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സംസ്കൃതേതര പഠന ഫാക്കൽറ്റിയുടെ ഡീനായും പ്രവർത്തിച്ചു.
സൈലന്റ് വാലി ദേശീയോദ്യാന ജൂബിലി അവാർഡ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അവാർഡ്, പവനൻ അവാർഡ്, പി.പി. ഉമ്മർകോയ അവാർഡ്, എ.ടി. കോവൂർ അവാർഡ്, പി.ആർ. നമ്പ്യാർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്. 16 പുസ്തകങ്ങൾ, പന്ത്രണ്ടോളം ശാസ്ത്ര പ്രബന്ധങ്ങൾ, നൂറിലധികം ശാസ്ത്രലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 'പരിസ്ഥിതി പഠനത്തിന് ഒരാമുഖം' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചു.
മരണത്തിനുമുമ്പ് ഡോ. എ. അച്യുതൻ നിർദേശിച്ചപ്രകാരം പൊതുദർശനം ഒഴിവാക്കി. ചൊവ്വാഴ്ച മൃതദേഹം മെഡിക്കൽ കോളജിന് പഠനാവശ്യത്തിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.