തൃശൂർ: മഴ ശക്തിപ്രാപിക്കെ ആശങ്കയിൽ മലയോര മേഖല. ജില്ലയിൽ 29 അതിദുരന്ത സാധ്യത പ്രദേശങ്ങളുണ്ടെന്നും ഈ മേഖലയിലെ 232 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും വ്യക്തമാക്കിയുള്ള പരിശോധന റിപ്പോർട്ട് കലക്ടർക്ക് കൈമാറി. പഞ്ചായത്തുകളുടെ സംയുക്ത നേതൃത്വത്തിൽ റവന്യു, ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ ഈ പ്രദേശങ്ങളിൽനിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.
തലപ്പിള്ളി താലൂക്കിലെ പള്ളൂർ വില്ലേജിലെ കുംഭാര കോളനി (മൂന്ന് കുടുംബങ്ങൾ), സാംഭവ കോളനി (നാല്), ചിറ കോളനി (രണ്ട്), കൊണ്ടാഴി മേലേമുറി കോളനി (അഞ്ച്), വരവൂർ കോട്ടകുന്ന് കോളനി (നാല്), പുലാക്കോട് വില്ലേജിലെ പറക്കുന്ന് (27), വടക്കാഞ്ചേരി നെല്ലിക്കുന്ന് കോളനി (ഒമ്പത്), വടക്കാഞ്ചേരി വില്ലേജിലെ ഒമ്പതാം ഡിവിഷൻ (12), കയർ സൊസൈറ്റി റോഡ് കുമാരസഭ കോളനി (10), മാടായിക്കോണം വാതിൽമാടം കോളനി (നാല്), തെക്കുംകര മുസാഫിർകുന്ന് (21), കാറളം കോഴിക്കുന്ന് കോളനി (ഒമ്പത്), പൊറിത്തിശേരി കരുവന്നൂർ പുഴയോട് ചേർന്ന വീടുകൾ (ആറ്), ചാലക്കുടി താലൂക്കിൽ മുപ്ലിയം മുനിയാട്ടുകുന്ന് കിഴക്കുഭാഗം (മൂന്ന്), പരിയാരം കാഞ്ഞിരപ്പിള്ളി ഐ.എച്ച്.ഡി.പി കോളനി (19), അതിരപ്പിള്ളി കപ്പായം വീരൻ കോളനി (ഏഴ്), മലക്കപ്പാറ വീരന്‍കുടി കോളനി (ഏഴ്), കുറ്റിച്ചിറ വെട്ടിക്കുഴി പണ്ടാരംപാറ (മൂന്ന്), വെട്ടിക്കുഴി പണ്ടാരംപാറ എസ്.ടി കോളനി (ഏഴ്), വെള്ളിക്കുളങ്ങര മോനോടി (ഒന്ന്), പത്തുകുളങ്ങര (ഒന്ന്), തൃശൂർ താലൂക്കിൽ കൈനൂർ കോക്കാത്ത് കോളനി (26), പുത്തൂർ ചിറ്റക്കുന്ന് (40), വെങ്ങിണിശ്ശേരി എം.എസ് നഗർ (രണ്ട്) എന്നിങ്ങനെ 232കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയത്.
അതിരപ്പിള്ളി മയിലാട്ടുംപാറ ലയത്തിലെ താമസക്കാരെയും മാറ്റിപ്പാർപ്പിക്കാൻ നിർദേശമുണ്ട്. കഴിഞ്ഞ ദിവസം മഴ ശക്തി പ്രാപിച്ചതോടെ മലക്കപ്പാറ വീരന്‍കുടി കോളനി നിവാസികളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. മറ്റിടങ്ങളിലും ജാഗ്രത വേണമെന്നാണ് നിർദേശം. കഴിഞ്ഞ പ്രളയത്തിന് ശേഷം ജില്ലയിൽ സമാന രീതിയിൽ പരിശോധന നടത്തിയിരുന്നു. നൂറോളം മേഖലകളെയാണ് മണ്ണിടിച്ചിൽ സാധ്യതയുള്ളതായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.