ബഫർസോൺ : സർക്കാരിന്റെ ആദ്യ തീരുമാനത്തെ സ്വാധീനിച്ചത് പ്രളയമാണെന്ന് മന്ത്രി

കോഴിക്കോട് : ബഫർസോണിൽ  സർക്കരിന്റെ ആദ്യ തീരുമാനത്തിൽ സർക്കാരിനെ സ്വാധീനച്ചത് പ്രളയമാണെന്ന് മന്ത്രി എം.കെ.ശശീന്ദ്രൻ. 2018 ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ കേരളം അഭിമുഖീകരിച്ച പ്രളയ കെടുതി പാരിസഥിതിക ദുരന്തമായി വിലയിരുത്തിയിരുന്നു. പരിസ്ഥിതി ദുർബലമായ വനമേഖലയുടെ സമീപസ്ഥമായ പ്രദേശങ്ങളിലെ ഖനനവും അനിയന്ത്രിത നിർമാണ പ്രവർത്തനങ്ങളും കെടുതികൾക്ക് ആക്കം കൂട്ടിയെന്നും നിയമസഭയിൽ രേഖമൂലം മറുപടി നൽകി.

തുടർന്നുള്ള മൺസൂൺ കാലത്ത് ഉണ്ടായ മണ്ണിടിച്ചിലും മറ്റു വിപത്തുകളും ഇത് അടിവരയിട്ടു. അതിനാൽ അനധികൃത നിർമാണം പുതിയ മലിനീകരണ വ്യവസായങ്ങൾ, ജനവാസ മേഖലകളിൽ അനിയന്ത്രിതമായ ക്വാറി തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ഇക്കോ സെൻസിറ്റീവ് സോണിനെക്കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എടുക്കേണ്ടിവന്നു.

സർക്കാർ ഈ കാര്യം വിശദമായി പരിശോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ജീവൻ നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്താണ് സംരക്ഷിത പ്രദേശങ്ങളോട് ചേർന്നു കിടിക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങളുൾപ്പെടെ പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് സോൺ ആയി നിശ്ചയിച്ചത്.

അത് പ്രകാരം കരട് വിജ്ഞാപന നിർദേശങ്ങൾ തയാറാക്കുന്നതിന് അംഗീകാരം നിൽകി. തുടർന്നാണ് 2020 ജനുവരി മൂന്നിന് മനുഷ്യ വാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി കരട് വിജ്ഞാപന നിർദേശങ്ങൾ കേന്ദ്ര സർക്കാരിലേക്ക് അയച്ചത്..

പിന്നീട് സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് സോൺ പരിധിയിൽ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന പൊതുജനാഭിപ്രായം ഉയർന്നു. ഇക്കാര്യം 2020 സെപ്തംബർ 28ന് വനംമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. കേരളത്തിലെ 23 ദേശീയോദ്യാന-വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള പൂജ്യം മുതൽ ഒരു കിലോമീറ്റർവരെ ദൂരത്തിൽ ഇക്കോ സെൻസിറ്റീവ് സോൺ ആയി പ്രഖ്യാപിക്കുമ്പോൾ പ്രദേശത്ത് വരുന്ന ജനസാന്ദ്രത കൂടിയ മേഖലകളെയും സർക്കാർ സ്ഥാപനങ്ങളെയും ഒഴിവാക്കുന്നതിന് പ്രദേശങ്ങളുടെ പുതുക്കിയ ഭൂപടത്തോടുകൂടിയ കരട് ഭേദഗതി നിർദേശങ്ങൾ കേന്ദ്ര വനം-പരിസ്ഥതി മന്ത്രാലയത്തിന്റെ പരിഗണനക്ക് അയക്കാൻ തീരുമാനിച്ചു.

കരട് തയാറാക്കുന്നതിന് ചീഫ് വൈൽഡ് വാർഡനെയും ചുമതലപ്പെടുത്തി. ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കിയുള്ള പ്രൊപ്പോസലാണ് നിലവിൽ കേന്ദ്ര- വനം പരിസ്ഥതി മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. 2019 ഫെബ്രുവരിയിൽ 11 പ്രൊപ്പോസലുകൾ വനംവകുപ്പ് സർക്കാരിന് സമർപ്പിച്ചിരുന്നു. എല്ലാ മനുഷ്യ വാസകേന്ദ്രങ്ങളെയും ഒഴിവാക്കിയാണ് കരട് തയാറാക്കിയത്.

എന്നാൽ, നിലവിലെ സുപ്രീം കോടതി നിർദേശങ്ങൾക്ക് വിരുധമായിതനാൽ കരട് പരിസ്ഥതി മന്ത്രാലയം അംഗീകരിക്കണമെന്നില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി.അനിൽകുമാർ, കെ.ബാബു, സണ്ണി ജോദോസഫ് എന്നിവർക്ക് മറുപടി നൽകി. സർക്കാർ 2019 ഫെബ്രുവരിയിലും 2020 ലും സ്വീകരിച്ച നിലപാടികളിലുള്ള അന്തരമാണ് മന്ത്രി നിയമസഭിയിൽ വെളിപ്പെടുത്തിയത്.  

Tags:    
News Summary - The minister said that the buffer zone decision was influenced by floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.