മനാമ: സ്വദേശിവത്കരണം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ശക്തമാണെന്ന് എല്‍.എം.ആര്‍. എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി വ്യക്തമാക്കി. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും അതോറിറ്റികളും മെച്ചപ്പെട്ട രൂപത്തിലും ഒറ്റക്കെട്ടായുമാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരവും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നയ നിലപാടുകളുടെയും വെളിച്ചത്തിലാണ് ഇതിന് വിവിധ മന്ത്രാലയങ്ങള്‍ മുന്നോട്ട് വന്നിട്ടുള്ളത്. പദ്ധതി നടപ്പിലാക്കിയതിന് ശേഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുന്നത് 30 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ തൊഴിൽ-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം, ‘തംകീന്‍’ തൊഴില്‍ ഫണ്ട് തുടങ്ങി എല്ലാ മന്ത്രാലയങ്ങളുമായും സംവിധാനങ്ങളുമായും നല്ലരൂപത്തില്‍ എല്‍.എം.ആര്‍.എ സഹകരിക്കുന്നുണ്ട്. മേയ് മാസത്തിലാണ് ബിരുദം നേടിയവര്‍ക്കായി പ്രത്യേക പരിശീലന പരിപാടി പ്രഖ്യാപിച്ചത്. ഗവര്‍മെൻറ് സെക്ടറുകളിലും സ്വകാര്യ മേഖലയിലും സ്വദേശി ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഇത് വഴിയൊരുക്കിയിട്ടുണ്ട്. തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ക്കാണ് അവസരങ്ങള്‍ക്കനുസരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. നിശ്ചിത മേഖലകളില്‍ സ്വദേശി തൊഴിലന്വേഷകര്‍ ഇല്ലാതിരിക്കുമ്പോള്‍ മാത്രമാണ് വിദേശ പൗരന്മാര്‍ക്ക് വര്‍ക് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. സൗജന്യമായി വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കി മെച്ചപ്പെട്ട തൊഴിലന്വേഷകരെ സൃഷ്ടിച്ചെടുക്കാനാണ് പരിശീലനമേര്‍പ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.