മനാമ: വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് അപകടമുണ്ടാകാതെ സംരക്ഷിക്കേണ്ട ബാധ്യത രക്ഷിതാക്കൾക്കുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. അടുത്തിടെയായി നിരവധി നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. പരിക്കുകളും ദുരന്തങ്ങളും ഒഴിവാക്കാൻ സുരക്ഷിതമായ ഇരിപ്പിട മാനദണ്ഡങ്ങൾ പാലിക്കാനാണ് ആവശ്യപ്പെടുന്നത്. പല മാതാപിതാക്കളും വാഹനം ഓടിക്കുമ്പോൾ കുട്ടികളെ മടിയിൽ ഇരുത്തുകയാണ്. ഇത് അപകടകരമാണ്. 10 വയസ്സിന് മുകളിലുള്ള കുട്ടികളെ മാത്രമേ മുൻസീറ്റിൽ ഇരുത്താവൂ എന്നാണ് നിയമം.
സീറ്റ് ബെൽറ്റ് ഇടുന്നതുകൊണ്ട് പ്രയോജനമുണ്ടാകണമെങ്കിൽ നിശ്ചിത ഉയരം ആവശ്യമാണ്. കുട്ടികൾക്കായി പിൻസീറ്റിൽ ബെൽറ്റുള്ള പ്രത്യേക സീറ്റ് സജ്ജീകരിക്കുകയാണ് വേണ്ടത്. കുട്ടിയുടെ തല പുറത്തിടുന്നതും സൈഡ് ഗ്ലാസ് താഴ്ത്തിയിടുന്നതും പലപ്പോഴും കണ്ടുവരുന്നു. ഇത് അപകടകരമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പബ്ലിക് ട്രാഫിക് അവയർനെസ് ഹെഡ് മേജർ അബ്ദുല്ല ഖാലിദ് പറയുന്നു. കുട്ടികളെ പിറകിലാണ് ഇരുത്തേണ്ടത്. പിറകിലെ ഡോറും സൈഡ് ഗ്ലാസും കുട്ടികൾക്ക് സ്വമേധയാ തുറക്കാൻ പറ്റാത്ത രീതിയിലായിരിക്കണം.
ചൈൽഡ് കാർ സീറ്റുകൾ ശരിയായി സ്ഥാപിച്ചാൽ വാഹനാപകടം മൂലമുള്ള ശിശുമരണങ്ങൾ 70 ശതമാനം കുറയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. മുതിർന്നവരുടെ മേൽനോട്ടമില്ലാതെ സൈക്കിളുകളിലും ഇ-സ്കൂട്ടറുകളിലും കുട്ടികൾ ചീറിപ്പായുന്നതും വർധിച്ചിട്ടുണ്ട്. അമിത വേഗത്തിൽ പോയാൽ, കുട്ടികൾക്ക് ഈ വാഹനങ്ങൾ നിയന്ത്രിക്കാൻ കഴിയില്ല. ഇക്കാര്യങ്ങളിൽ രക്ഷിതാക്കൾക്ക് ശ്രദ്ധ വേണം. ദുരന്തം സംഭവിക്കുന്നത് ഒഴിവാക്കാൻ ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.