കന്നട സംഘ ബഹ്റൈൻ ആഭിമുഖ്യത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജവഗൽ ശ്രീനാഥിനെ ആദരിക്കുന്നു
മനാമ: ഇന്ത്യൻ ക്രിക്കറ്റിന് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ച ഫാസ്റ്റ് ബൗളറായ ജവഗൽ ശ്രീനാഥിന് സ്വീകരണമൊരുക്കി ബഹ്റൈൻ. മനാമയിലെ കന്നട ഭവനിൽ നടന്ന ചടങ്ങിൽ കന്നട സംഘ ബഹ്റൈൻ ശ്രീനാഥിനെ ആദരിക്കാനായി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. ദക്ഷിണ കന്നട ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീകാന്ത് റായ്, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി കൗൺസിൽ ചെയർമാൻ മുഹമ്മദ് മൻസൂർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ക്രിക്കറ്റ് പ്രേമികളുടെ ചോദ്യങ്ങൾക്ക് ശ്രീനാഥ് മറുപടി നൽകി. കപിൽ ദേവിനുശേഷം 12 വർഷത്തിലേറെക്കാലം ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് ആക്രമണത്തെ നയിച്ച ശ്രീനാഥ് നിലവിൽ ഐ.സി.സി മാച്ച് റഫറിയുടെ എലൈറ്റ് പാനലിൽ സേവനമനുഷ്ഠിക്കുകയാണ്. 1992-2003 കാലഘട്ടത്തിൽ നാലു ലോകകപ്പുകളിൽ ഇന്ത്യൻ ടീമിനോടൊപ്പം കളിച്ചു. ഈ നാല് പതിപ്പുകളിലായി 44 വിക്കറ്റുകളും അദ്ദേഹം നേടി. തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ തന്നെ ഹാട്രിക് നേടിയ ശ്രീനാഥ് എന്നും ക്രിക്കറ്റ് ആരാധകർക്കു മുന്നിൽ അത്ഭുതമായിരുന്നു.
കന്നട സംഘ ബഹ്റൈൻ സംഘടിപ്പിച്ച ബി.എം.എം.ഐ ഷോപ്സ് കെ.എസ്.ബി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സമാപനത്തോടനുബന്ധിച്ചാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്. മൂന്ന് വിഭാഗങ്ങളിലായി 34 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ വിജയികൾക്ക് അദ്ദേഹം ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു. ബഹ്റൈനിലെ ക്രിക്കറ്റ് പ്രേമികളെ അഭിവാദ്യം ചെയ്ത അദ്ദേഹം ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിൽ ബഹ്റൈൻ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.