മനാമ: തൊഴിൽ, താമസ നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച 135 പ്രവാസികളെ കൂടി നാടുകടത്തിയതായി എൽ. എം.ആർ.എ അറിയിച്ചു.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) 24 സംയുക്ത കാമ്പയിനുകളും 1,430 പരിശോധനകളും ഈ വർഷം ജനുവരി 28നും ഫെബ്രുവരി 3നും ഇടയിലുള്ള കാലയളവിൽ നടത്തി.
പതിനൊന്ന് കാമ്പയിനുകൾ ക്യാപിറ്റൽ ഗവർണറേറ്റിൽ നടന്നു. മുഹറഖ് (ആറ്), നോർത്തേൺ (അഞ്ച്), സതേൺ (രണ്ട്) എന്നിവയാണ് മറ്റ് ഗവർണറേറ്റുകളിലെ കാമ്പയിനുകളുടെ എണ്ണം. ദേശീയത, പാസ്പോർട്ട്, ആൻഡ് റസിഡന്റ്സ് അഫയേഴ്സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ.
ഈ വർഷം ഇതുവരെ 627 പരിശോധനകളും 10 സംയുക്ത കാമ്പയിനുകളും നടന്നു. ഡിസംബർ 31നും ജനുവരി ആറിനുമിടയിൽ 102 അനധികൃത തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 87 പേരെ നാടുകടത്തുകയും ചെയ്തു.
ജനുവരി ഏഴ് മുതൽ 13 വരെ 15 സംയുക്ത പരിശോധന കാമ്പയിനുകളുടെ ഭാഗമായി 1,159 പരിശോധനകൾ നടത്തി. 68 ക്രമരഹിത തൊഴിലാളികളെ തടങ്കലിലാക്കുകയും 88 പേരെ നാടുകടത്തുകയും ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ, 5,344 പരിശോധനകളാണ് നടത്തിയത്. 530 ക്രമരഹിത തൊഴിലാളികളെ പിടികൂടുകയും 566 പേരെ നാടുകടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.