മനാമ: ബി.ഡി.എഫ് കമാൻഡർ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ആഭ്യന്തരമന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, നാഷനൽ ഇന്റലിജൻസ് ബ്യൂറോ മേധാവി മേജർ ജനറൽ ആദിൽ ബിൻ ഖലീഫ അൽ ഫാദിൽ എന്നിവരെയും ബി.ഡി.എഫ്, നാഷനൽ ഗാർഡ്, നാഷനൽ ഇന്റലിജൻസ് വിഭാഗം, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു.
എല്ലാവരും ഹമദ് രാജാവിന് റമദാൻ ആശംസകൾ നേരുകയും ആയുരാരോഗ്യത്തിനായി പ്രാർഥിക്കുകയും ചെയ്തു.
ഹമദ് രാജാവിന്റെ ഭരണസാരഥ്യത്തിൽ രാജ്യത്തിനും ജനങ്ങൾക്കും പുരോഗതിയും വളർച്ചയും കൈവരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഹമദ് രാജാവ് എല്ലാവർക്കും പ്രത്യഭിവാദ്യം നേരുകയും വിശുദ്ധ മാസത്തിന്റെ നന്മകൾ നേടിയെടുക്കാനാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ബി.ഡി.എഫ്, നാഷനൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഇന്റലിജൻസ് ബ്യൂറോ എന്നിവയുടെ പ്രവർത്തനങ്ങളെ ഹമദ് രാജാവ് ശ്ലാഘിക്കുകയും ചെയ്തു.
വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം കൂടുതൽ കരുത്തു നൽകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവക്ക് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം ഉണർത്തി. രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ചവരെ ഓർക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്തു. സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.