ഹോപ്പ്’ സഹായം നൽകുന്നു
മനാമ: തുടർചികിത്സക്കായി നാട്ടിലേക്ക് യാത്രയായ പാലക്കാട് സ്വദേശിക്കും ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികൾക്കും ഹോപ്പ് സഹായം നൽകി. കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങിയ കോൾഡ് സ്റ്റോർ ജീവനക്കാരനായ പാലക്കാട് സ്വദേശി മസ്തിഷ്കാഘാതം സംഭവിച്ച് സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയായിരുന്നു. പുതിയ ജോലിയിൽ പ്രവേശിച്ച് മൂന്നു മാസം മാത്രം ജോലി ചെയ്തപ്പോഴാണ് അസുഖബാധിതനായത്.
തുടർചികിത്സക്ക് നാട്ടിലേക്ക് മടങ്ങാൻ ഡോക്ടർ നിർദേശിച്ചു. നാല് മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ നാട്ടിലെ അവസ്ഥയും വളരെ ബുദ്ധിമുട്ടിലായിരുന്നു. നാട്ടിൽ പോകാനും തുടർചികിത്സക്കും മറ്റു മാർഗങ്ങളില്ലെന്ന് മനസ്സിലാക്കിയ ഹോപ്പ് ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തിന് യാത്രാടിക്കറ്റും ചികിത്സാ സഹായമായി 50,000 രൂപയും നൽകി.
സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും നൽകിയാണ് ഹോപ്പ് യാത്രയാക്കിയത്. കഴിഞ്ഞദിവസങ്ങളിൽ മറ്റു രണ്ട് പേർക്കുകൂടി ഹോപ്പ് സഹായം നൽകിയിരുന്നു. നാല് മാസമായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന ബംഗ്ലാദേശ് സ്വദേശിനി ഷാമോലി ബീഗം അർബുദ രോഗിയായിരുന്നു.
അവർ കഴിഞ്ഞ ദിവസം വീൽ ചെയർ സഹായത്തോടെയാണ് തുടർചികിത്സക്കായി മടങ്ങിയത്. ഇവർക്ക് ഹോപ്പ് ചികിത്സാ സഹായമായി 30,000 രൂപ നൽകിയിരുന്നു. രോഗബാധിതനായി നാട്ടിലേക്ക് മടങ്ങിയ പാകിസ്താൻ സ്വദേശിയായ അയൂബിന് യാത്രാ ടിക്കറ്റും ഹോപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.