മനാമ: തൊഴിൽ മേഖലയിലെ പ്രവാസികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി കഴിഞ്ഞവർഷം നാലാം പാദം അവസാനത്തിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി കണക്കുകൾ. 2023 ഒക്ടോബറിനും ഡിസംബറിനും ഇടയിൽ കൂടുതൽ വർക്ക് പെർമിറ്റുകൾ നൽകി.
ഇതുമൂലം സാമ്പത്തിക പ്രവർത്തനങ്ങളിലും വർധനവുണ്ടായി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി കണക്കുകൾ പ്രകാരം 2023 നാലാം പാദത്തിൽ മൊത്തം 616,122 വിദേശ തൊഴിലാളികൾ ജോലി ചെയ്തിട്ടുണ്ട്. 2022 നാലാം പാദത്തിൽ 582,051 ആയിരുന്നു വിദേശ തൊഴിലാളികളുടെ എണ്ണം. 5.8 ശതമാനമാണ് വർധനവ്. 2023 നാലാം പാദത്തിൽ എൽ. എം. ആർ.എ നൽകിയ പുതിയ വർക്ക് പെർമിറ്റുകളുടെ എണ്ണം 53,511 ആണ്. ഇതിൽ 45,553 തൊഴിൽ പെർമിറ്റും 1,941 നിക്ഷേപക പെർമിറ്റും 6,017 പേർ ആശ്രിതർക്കുമുള്ളതാണ്. പുതിയ വർക്ക് പെർമിറ്റുകളുടെ എണ്ണത്തിലും വർധനവുണ്ടായി. 2022 അവസാന പാദത്തിലെ അപേക്ഷിച്ച് 6.7 ശതമാനമാണ് വർധനവ്. നിർമാണ മേഖലയിലാണ് ഏറ്റവുമധികം പെർമിറ്റുകൾ നൽകിയത് (22 ശതമാനം). മൊത്തവ്യാപാര, ചില്ലറ വ്യാപാരം (16 ശതമാനം), താമസ-ഭക്ഷണ സേവന പ്രവർത്തനങ്ങൾ (11 ശതമാനം) എന്നിവക്കാണ് ഏറ്റവും കൂടുതൽ പുതിയ വർക്ക് പെർമിറ്റുകൾ നൽകിയത്. അതേസമയം, ഗാർഹിക തൊഴിലാളികൾക്കായി നൽകിയ വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ 4.1 ശതമാനം കുറവുണ്ടായി.
റിപ്പോർട്ടിങ് കാലയളവിൽ 7,151 പുതിയ വർക്ക് പെർമിറ്റുകളാണ് ഈ വിഭാഗത്തിൽ നൽകിയത്. എന്നാൽ ഗാർഹിക തൊഴിലാളികളുടെ വിസ മുൻവർഷത്തേക്കാൾ കൂടുതൽ പേർക്ക് പുതുക്കി നൽകിയിട്ടുണ്ട്. 2022നെ അപേക്ഷിച്ച് 24 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.