ബഹ്റൈൻ കേരളീയ സമാജം
മനാമ: മാതൃഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി, മലയാളി പ്രവാസി സംഘടനകൾക്കായി കേരള സർക്കാർ-മലയാളം മിഷൻ, ആഗോളതലത്തിൽ ഏർപ്പെടുത്തിയ ‘സുഗതാഞ്ജലി’ പുരസ്കാരം ബഹ്റൈൻ കേരളീയ സമാജത്തിന്. തിരുവനന്തപുരത്ത് നടന്ന വാർത്തസമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രവാസി മലയാളി കൂട്ടായ്മ എന്ന നിലയിൽ പ്രവാസ മേഖലയിൽ മലയാളിക്ക് നൽകുന്ന സാംസ്കാരികവും സാമൂഹികവുമായ പിന്തുണക്കാണ് സമാജത്തിനെ പുരസ്കാരം നൽകുന്നതിനായി തെരഞ്ഞെടുത്തതെന്ന് മന്ത്രി അറിയിച്ചു. പ്രശസ്ത കവിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാര്‍, നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഡോ. പി.കെ. രാജശേഖരന്‍, മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 1947ൽ രൂപംകൊണ്ട പ്രവാസഭൂമിയിലെ ആദ്യത്തെ മലയാളി സാംസ്കാരിക കൂട്ടായ്മയാണ് ബഹ്റൈൻ കേരളീയ സമാജം. മാതൃഭാഷാപഠനത്തിനായി കഴിഞ്ഞ 40 വർഷത്തിലധികമായി ഇവിടെ മലയാളം പാഠശാല പ്രവർത്തിക്കുന്നു. ഇന്ത്യക്ക് പുറത്ത് സ്ഥാപിക്കപ്പെട്ട ആദ്യ മാതൃഭാഷ പഠനകേന്ദ്രമാണ് ഇത് എന്ന് വിലയിരുത്തപ്പെടുന്നു കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ മലയാളം മിഷൻ ആരംഭിച്ചത് മുതൽ മിഷന്‍റെ പ്രവർത്തനങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചതും, 2011ൽ ഇന്ത്യക്ക് പുറത്തെ ആദ്യ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചതും ബഹ്റൈൻ കേരളീയ സമാജമാണ്.
സംസ്ഥാന സർക്കാറിൽനിന്നു ലഭിച്ച ഈ പുരസ്കാരം ലഭിച്ചതിൽ സന്തോഷവും അഭിമാനമുണ്ടെന്നും, കേരളീയ സമാജം കഴിഞ്ഞ 75 വർഷമായി നടത്തിവരുന്ന ഭാഷാപരവും സാംസ്കാരികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നും സമാജത്തിലെ എല്ലാ ഭാഷാപ്രവർത്തകർക്കും അംഗങ്ങൾക്കുമായി പുരസ്കാരം സമർപ്പിക്കുന്നുവെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു. കൂടുതൽ വിപുലമായ രീതിയിൽ ഭാഷ-സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഈ പുരസ്കാരം ഊർജം നൽകുമെന്നും പുരസ്കാരത്തിനായി സമാജത്തെ തെരഞ്ഞെടുത്ത കേരള സർക്കാറിനോടുള്ള നന്ദി അറിയിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു. ഈ മാസം 21ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.