മനാമ: ഓൺലൈൻ തട്ടിപ്പുകളിൽ പുതുരീതികൾ പരീക്ഷിക്കുകയാണ് തട്ടിപ്പുകാർ. സർക്കാർ സംവിധാനങ്ങൾ എന്ന വ്യാജേന യൂനിഫോമണിഞ്ഞ പ്രൊഫൈലുകളിൽനിന്ന് കാൾ വരുന്നതാണ് പുതിയ തട്ടിപ്പ് രീതി. ഫോൺ ഉടമയുടെ പേരും മറ്റും പറഞ്ഞശേഷം സി.പി.ആർ വിവരങ്ങൾ ചോദിക്കുകയും വിഡിയോ കാൾ എടുക്കാൻ നിർദേശിക്കുകയും ചെയ്യും.
ഇത്തരം വിഡിയോ കോളുകൾ എടുക്കരുതെന്ന് അധികൃതരും സാമൂഹിക പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു. സർക്കാർ, പൊലീസ് എന്നു പറഞ്ഞ് വിളിക്കുന്നവരോട് ഓഫിസിൽ നേരിട്ടെത്താമെന്ന് പറയുമ്പോൾ ഇവർ ഫോൺ കട്ട് ചെയ്ത് പോകും. കെ.വൈ.സി അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് എ.ടി.എം കാർഡ് ബ്ലോക്കായെന്നും ബനിഫിറ്റ് പേ അപ്ഡേറ്റ് ചെയ്യണമെന്നും പറഞ്ഞ് വ്യാജ സന്ദേശങ്ങൾ പരക്കെ വന്നിരുന്നു.
വ്യാജ ലിങ്കുകൾ അയച്ച് അതിൽ ക്ലിക്ക് ചെയ്യണമെന്ന് പറഞ്ഞായിരുന്നു ഫോണിൽ മെസേജ് വന്നിരുന്നത്. അടുത്തിടെ തപാലിൽ നിങ്ങൾക്ക് വന്ന പാക്കേജിലെ വിലാസം ശരിയല്ലെന്നും താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാനും പറഞ്ഞ് പലർക്കും മെസേജുകൾ വരുന്നുണ്ട്.
തട്ടിപ്പുകൾ സംബന്ധിച്ച് ചിത്രസഹിതം അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ തട്ടിപ്പ് രീതി സംബന്ധിച്ച് വാർത്തകളും മുന്നറിയിപ്പുകളും വന്നതോടെ പുതുരീതികൾ അവലംബിക്കുകയാണ് തട്ടിപ്പുകാർ.
മനാമ: ഓൺലൈൻ തട്ടിപ്പുകൾക്ക് പുറമെ സമൂഹമാധ്യമങ്ങളിലൂടെ വലവീശി പണം തട്ടുന്ന സംഭവങ്ങളും വ്യാപകമാകുന്നു. പ്രവാസികളാണ് ഇതിന്റെ ഇരകളാകുന്നത്. അടുത്തിടെ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ വിമാനടിക്കറ്റ് സംബന്ധിച്ച് ചില അന്വേഷണങ്ങൾ നടത്തിയയാൾ തട്ടിപ്പിന് ഇരയായി.
ട്രാവൽ ഏജൻസിയിൽനിന്നാണെന്ന് പറഞ്ഞ് ഇദ്ദേഹത്തെ ഒരാൾ വാട്സ്ആപ്പിൽ ബന്ധപ്പെടുകയായിരുന്നു. കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് കുറഞ്ഞ നിരക്കിൽ നൽകാമെന്നായിരുന്നു ഓഫർ. 118 ദീനാർ വിമാനനിരക്കുള്ള ദിവസം 102 ദീനാറിന് ടിക്കറ്റ് നൽകാമെന്ന് പറഞ്ഞപ്പോൾ ഇരയാക്കപ്പെട്ടയാൾ സമ്മതിച്ചു. വിശ്വസനീയമായ രീതിയിലാണ് തട്ടിപ്പുകാരൻ സംസാരിച്ചതത്രെ. അയാൾ പറഞ്ഞ ബനിഫിറ്റ് നമ്പരിലേക്ക് പണമയച്ചെങ്കിലും ടിക്കറ്റ് ലഭിച്ചില്ല. തുടർന്ന് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ പ്രതികരിച്ചില്ല.
സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ പൊലീസിനും എംബസിക്കും പരാതി നൽകിയിട്ടുണ്ട്. വാട്സ്ആപ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയശേഷം ആളുകളുടെ ആവശ്യങ്ങൾ മനസ്സിലാക്കി വ്യക്തിപരമായി അവരെ സമീപിക്കുന്ന തട്ടിപ്പുകൾ അടുത്തിടെ വർധിച്ചിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകനായ കെ.ടി. സലീം പറയുന്നു.
പൊതു സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഏതെങ്കിലും ആവശ്യങ്ങൾക്ക് മെസേജ് ഇടുമ്പോൾ പേഴ്സണലായി ആ കാര്യം നടത്തിത്തരാമെന്ന് അറിയിക്കുന്നവരുടെ ഓഫറുകൾ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശശി വള്ളിൽ, മോനി ഒടിക്കണ്ടത്തിൽ, നാസർ മഞ്ചേരി എന്നിവരും ഇത്തരം തട്ടിപ്പിനിരയായവർക്ക് ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.