വിസ നിരക്കുവര്‍ധന: നടപടി വേഗത്തിലാക്കാന്‍ പാര്‍ലമെന്‍റ് സമിതിക്ക് മന്ത്രാലയത്തിന്‍െറ കത്ത്

കുവൈത്ത് സിറ്റി: ആശ്രിത, സന്ദര്‍ശകവിസകള്‍ക്കുള്ള നിരക്കുകളും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആഭ്യന്തരമന്ത്രാലയം ത്വരിതപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹിന്‍െറ അനുമതിയോടെ സമര്‍പ്പിച്ച ശിപാര്‍ശ പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം അധികൃതര്‍ പാര്‍ലമെന്‍റിന്‍െറ ആഭ്യന്തര, പ്രതിരോധകാര്യ സമിതിക്ക് കത്തയച്ചു. ഈ വര്‍ഷം ജൂണോടെ വര്‍ധന പ്രാബല്യത്തില്‍വരുത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ പദ്ധതി. വിസനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി 2014 അവസാനത്തിലാണ് ആഭ്യന്തരമന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചത്. വന്‍ നിരക്കുവര്‍ധനാ ശിപാര്‍ശയുമായി സമിതി കഴിഞ്ഞവര്‍ഷം ജൂലൈയോടെ ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒപ്പം, ഗതാഗത നിയമലംഘനങ്ങളുടെ പിഴയില്‍ വര്‍ധന വരുത്താന്‍ അതിനായി നിയോഗിച്ച സമിതിയും നിര്‍ദേശിച്ചു. ഇവ രണ്ടിനും ഈവര്‍ഷം ഫെബ്രുവരിയിലാണ് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹ് അംഗീകാരം നല്‍കിയത്. ആശ്രിതവിസക്കും സന്ദര്‍ശകവിസക്കുമുള്ള നിരക്കുകളില്‍ വന്‍വര്‍ധനയാണ് ശിപാര്‍ശയിലുള്ളത്. സന്ദര്‍ശകവിസക്ക് നിലവിലെ മൂന്നു ദീനാറില്‍നിന്ന് ഒരു മാസത്തേക്ക് 30 ദീനാര്‍, രണ്ടു മാസത്തേക്ക് 60 ദീനാര്‍, മൂന്നു മാസത്തേക്ക് 90 ദീനാര്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. ആശ്രിതവിസക്ക് നിലവിലെ മൂന്നു ദീനാറില്‍നിന്ന് കനത്ത വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്ക് 300 ദീനാര്‍ വീതം, ഭാര്യക്ക് 200 ദീനാര്‍, മക്കള്‍ക്ക് 150 ദീനാര്‍ വീതം എന്നിങ്ങനെയാണ് വര്‍ധന. ഇഖാമ പുതുക്കുന്നതിന് 20 ദീനാര്‍ നല്‍കണം. താല്‍ക്കാലിക ഇഖാമക്കും അതേനിരക്കുതന്നെ. ഇഖാമ കാലാവധി കഴിഞ്ഞാല്‍ നിലവില്‍ ദിവസം രണ്ടു ദീനാര്‍ വീതമുള്ള പിഴ നാലു ദീനാറായും സന്ദര്‍ശകവിസാ കാലാവധി കഴിഞ്ഞാല്‍ നിലവിലുള്ള 10 ദീനാര്‍ പിഴ 20 ദീനാറായും വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. 
വിവിധ സര്‍ക്കാര്‍ വുകുപ്പുകളുമായി ആലോചിച്ചശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളതെന്നും ആഭ്യന്തരമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ സന്ദര്‍ശക, ആശ്രിതവിസാ നിരക്കുകള്‍ വളരെ കുറവാണെന്ന് വിലയിരുത്തിയാണ് വന്‍ വര്‍ധനക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിസക്കച്ചവടത്തിന് തടയിടുക, നല്‍കുന്ന സേവനത്തിന് അനുസൃതമായ ഫീസ് ഈടാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിന് പിന്നില്‍. ഒപ്പം, സാമ്പത്തിക പ്രതിസന്ധി മുന്നില്‍കണ്ട് വരുമാനമാര്‍ഗങ്ങള്‍ വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യവും സര്‍ക്കാറിനുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.