കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങൾ ഇന്ത്യൻ പ്രവാസികളുടെ ഇഷ്ട ഇടങ്ങളായി തുടരുന്നു. അഞ്ചു ജി.സി.സി രാജ്യങ്ങളിലായി കഴിയുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം 90 ലക്ഷം കടന്നു. വിവിധ മേഖലകളിലായി 92,58,302 പേരാണ് ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കഴിഞ്ഞ ദിവസം പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്.
യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ കഴിയുന്നത്. 35,54,274 ഇന്ത്യൻ പ്രവാസികളാണ് ഇവിടെ താമസിക്കുന്നത്. 26,45,302 പേരുമായി സൗദിയാണ് തൊട്ടടുത്ത്. 10,00,726 പേരുമായി കുവൈത്ത് മൂന്നാം സ്ഥാനത്താണ്. 8,35,000 പേരുമായി ഖത്തർ നാലും 6,73,000 ആളുകളുമായി ഒമാൻ അഞ്ചാം സ്ഥാനത്തുമാണുള്ളത്. ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കുറച്ച് ഇന്ത്യക്കാർ കഴിയുന്നത് ബഹ്റൈനിലാണ്. ഇവിടെ 3,50,000 പേർ മാത്രമാണുള്ളതെന്ന് മന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നു.
അതേസമയം, കുവൈത്തിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ നേരിയ കുറവുവന്നു. 2022-23 വർഷത്തെ റിപ്പോർട്ടു പ്രകാരം 1028274 ആയിരുന്നു കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണം. പുതിയ കണക്കിൽ ഇത് 10,00,726 ആയാണ് കുറഞ്ഞത്. ആരോഗ്യ മേഖല, ഐ.ടി, എൻജിനീയറിങ്, ബാങ്കിങ് തുടങ്ങി ഉയർന്ന യോഗ്യതയുള്ള മേഖലകൾ മുതൽ വീട്ടുജോലിക്കാർ, ശുചീകരണ തൊഴിലാളികൾ, ഇലക്ട്രീഷ്യൻ, പ്ലംബർ, ഡ്രൈവർമാർ തുടങ്ങി വിവിധ ജോലികൾ ഇന്ത്യക്കാർ ഈ രാജ്യങ്ങളിൽ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യൻ നിയമ പ്രകാരം വിദേശ രാജ്യങ്ങളിൽ ചില മേഖലയിലെ ജോലിക്കായി എമിഗ്രേഷൻ ക്ലിയറൻസ് എടുക്കേണ്ടതാണ്. ഇതുപ്രകാരം 180,000 പൗരന്മാർക്ക് ഈ വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യ എമിഗ്രേഷൻ ക്ലിയറൻസ് നൽകി. വിദേശത്ത് നഴ്സിങ് പോലുള്ള ചില ജോലിക്ക് ക്ലിയറൻസ് ആവശ്യമാണ്. പത്താം ക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും വിദേശത്ത് ജോലിയെടുക്കുന്നതിനായി എമിഗ്രേഷൻ ക്ലിയറൻസ് എടുക്കണമെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.